എറണാകുളം ജില്ല തിരഞ്ഞെടുക്കുന്നത് 2,045 ജനപ്രതിനിധികളെ; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണം
എറണാകുളം: ജില്ലയിൽ ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പ്: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി എറണാകുളം ജില്ലാ കളക്ടർ
ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാർഡുകളാണ് മത്സര രംഗത്തുള്ളത്. 692 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതിൽ 56 എണ്ണം പട്ടികജാതി വനിതകൾക്കാണ്. 136 വാർഡുകൾ പട്ടികജാതി പൊതു വിഭാഗത്തിൽ പെട്ടവർക്കും മത്സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാർഡിൽ പട്ടികവർഗ വനിതയാണ് മത്സരിക്കേണ്ടത്.
ഓരോ പഞ്ചായത്തിനും ഒരു വരണാധികാരിയും സഹവരണാധികാരിയും തിരഞ്ഞെടുപ്പിൻ്റെ ചുമതലകൾ ഏറ്റെടുത്തു കഴിഞ്ഞു. അതാത് തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിമാർക്കു തന്നെയാണ് സഹവരണാധികാരിയുടെ ചുമതല നൽകിയിരിക്കുന്നത്. 14 ബ്ലോക്ക് പഞ്ചായത്തുകളിലായി 185 വാർഡുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 14 വരണാധികളെയും ചുതലപ്പെടുത്തി.
ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലായി 421 വാർഡുകളാണ് ഉള്ളത്. ഇതിൽ 215 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകൾക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഒന്നു മുതൽ 25 വരെയുള്ള വാർഡുകളുടെ വരണാധികാരിയായി പിഡബ്ല്യൂഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും 26 മുതൽ 49 വരെ ഡിവിഷനുകളുടെ വരണാധികാരിയായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെയും ചുമതലപ്പെടുത്തി.
കൊച്ചി കോർപറേഷനിലേക്ക് 74 ഡിവിഷനുകളിലേക്കാണ് പുതിയ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. 37 വനിതാ സംവരണ വാർഡുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതൽ 25 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ഫോർട്ട് കൊച്ചി സബ് കലക്ടറെയും 26 മുതൽ 50 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ജിസിഡിഎ സെക്രട്ടറിയെയും 51 മുതൽ 74 വരെയുള്ള ഡിവിഷണുകളുടെ വരണാധികാരിയാക്കും ജില്ലാ പ്ലാനിംഗ് ഓഫീസറെയും ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിൽ ആകെ 27 ഡിവിഷണുകളാണുള്ളത്.
വനിതകൾക്കായി 14 ഡിവിഷണുകൾ സംവരണം ചെയ്തിരിക്കുന്നു. ഇതിൽ രണ്ടെണ്ണം പട്ടികജാതി വനിതകൾക്കായും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി പൊതു വിഭാഗത്തിനായി ഒരു ഡിവിഷണും സംവരണമുണ്ട്. ജില്ലാ കളക്ടറാണ് വരണാധികാരി.