പൈപ്പിന് കുഴിയെടുത്തു: റോഡ് തകര്‍ന്ന് തരിപ്പണമായി, ഇരുചക്രവാഹന യാത്രക്കാരുടെ നടുവൊടിയും!
പള്ളുരുത്തി:കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്‌ഥാപിക്കാൻ കുഴിയെടുത്തതോടെ റോഡ് തകർന്നു തരിപ്പണമായി. ഇടക്കൊച്ചി ബസ് സ്റ്റാന്റ് മുതൽ സെന്റ് ലോറൻസ് പള്ളി വരെയാണ് കുറ്റൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡ് പൊളിച്ചത്. പൈപ്പ് സ്ഥാപിച്ചതിനു ശേഷം മഴ തുടർച്ചയായി പെയ്തതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു.കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്.
ചെളി നിറഞ്ഞ റോഡ് നിലവിൽ ഗതാഗത യോഗ്യമല്ലാത്ത അവസ്‌ഥയിലാണ്. മഴ പെയ്താൽ റോഡുകളിലൂടെ നടക്കാൻ പോലും സാധിക്കുന്നില്ല.റോഡിൽ കുഴിയായതിനാൽ ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്, ഇതു മൂലം രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ ജോലി പൂർത്തിയായിട്ടില്ലെങ്കിലും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ കുഴികൾ ശരിയായ രീതിയിൽ മൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.ടാറിങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങൾക്കായി റോഡ് പൊളിക്കുന്നതിനു ഒാഗസ്റ്റ് 15 വരെ മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നെങ്കിലും അവയെല്ലാം കാറ്റിൽ പറത്തിയാണ് റോഡ് വെട്ടി പൊളിച്ചിരിക്കുന്നത്.