കൊച്ചിയില്‍ വാതിൽ കുത്തിപ്പൊളിച്ച് കവർച്ച; 27 പവനും 10,000 രൂപയും കവർന്നു
കളമശേരി: കളമശേരിയിൽ വാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച. ഇരുപത്തിയേഴേകാൽ പവനും പതിനായിരം രൂപയും കവർന്നു. പത്തടിപ്പാലം ചങ്ങമ്പുഴ നഗറിനടുത്ത് പാരിജാതം റോഡിൽ ദേശീയ പാതക്കു സമീപം ഉഷസിൽ റിസർച്ച് ബാങ്ക് റിട്ടയേഡ് ജനറൽ മാനേജർ രാജു കുര്യൻറെ വീട്ടിലാണ് കവർച്ച നടന്നത്. കവർച്ച നടക്കുന്ന സമയം രാജു കുര്യൻറെ വീട്ടിൽ ആരുമില്ലായിരുന്നു.
രാജു കുര്യനും ഭാര്യ ഉഷയും തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഉഷയുടെ അമ്മയുടെ അസുഖവിവരമറിഞ്ഞു ഏറ്റുമാനൂരിലെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് കവർച്ചാവിവരമറിഞ്ഞു ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടു മാണിക്കും ബുധനാഴ്ച രാവിലെ പത്തിനും ഇടക്കുള്ള സമയത്തായിരിക്കും കവർച്ച നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
രാജു കുര്യനും കുടുംബവും വീട്ടിൽ പോയപ്പോൾ മുറ്റം അടിച്ചു വാരുന്ന പെൺകുട്ടിക്ക് ഗേറ്റിന്റെ താക്കോൽ കൊടുത്തിരുന്നു. ഈ പെൺകുട്ടി ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുറ്റം അടിക്കാൻ വന്നപ്പോൾ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. വീട്ടുകാർ എത്തിയെന്നു കരുതി പെൺകുട്ടി കോളിങ് ബെൽ അടിച്ചു.
ആരെയും കാണാതെ വന്നപ്പോൾ വീടിന്റെ മുൻവാതിക്കലെത്തി നോക്കിയപ്പോൾ വാതിലിന്റെ പൂട്ട് കുത്തിപൊളിച്ചിരിക്കുന്നതും വാതിൽ തുറന്നു കിടക്കുന്നതും കണ്ടു. ഇത് കണ്ട് പരിഭ്രാന്തയായ പെൺകുട്ടി ഓടിപ്പോയി തൊട്ടടുത്ത വീട്ടുകാരോട് വിവരം പറഞ്ഞു. ഇവരാണ് രാജു കുര്യനെ ഫോണിൽ വിളിച്ച് കവർച്ചാവിവരം അറിയിച്ചത്. രാജു കുര്യനും ഭാര്യയും രണ്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ചയുടെ പൂർണ്ണരൂപം മനസ്സിലായത്. പിന്നീട് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അഞ്ചു പവൻറെയും നാലരപവൻറെയും മൂന്നര പവൻറെയും ഒരു പവൻറെയും ഓരോ മാല, രണ്ടു പവൻറെ ഒരു വള, അരപ്പവൻ വീതമുള്ള മൂന്നു മോതിരങ്ങൾ, ഇരുപതോളം സ്വർണ്ണക്കമ്മലുകൾ എന്നിവയും പതിനായിരം രൂപയും നഷ്ട്ടപെട്ടിട്ടുണ്ടെന്നാണ് പൊലീസിന് നൽകിയിട്ടുള്ള പരാതി. മൂന്നു അലമാരകളും, ഒരു ഷെൽഫിലും സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടപെട്ടിരിക്കുന്നത്. എല്ലാ അലമാരകളും അതാതിന്റെ താക്കോൽ കിടപ്പുണ്ടായിരുന്നു. ഇത് കൂടാതെ ഡൈനിങ് റൂമിലെ മതിലിൽ താക്കോൽ കൂട്ടവും ഉണ്ടായിരുന്നു. രണ്ടു യാത്ര ബാഗുകളിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നു.
അലമാരകളും, ഷെൽഫിലും, യാത്രാബഗുകളിലുമുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഇത് കൂടാതെ മുറിയിൽ സൂക്ഷിച്ചിരുന്ന പേപ്പറുകളും വസ്ത്രങ്ങളും നിലതെറിഞ്ഞിട്ടുണ്ടായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി.ഷംസ്, കളമശേരി പോലീസ് ഇൻസ്‌പെക്ടർ എ.പ്രസാദ്, സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് ക്ലിന്റ്, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി.