മദ്യലഹരിയിൽ യുവാവ് പാളത്തിൽ കുത്തിയിരുന്നു; രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിര്‍ത്തി
കൊച്ചി: മദ്യലഹരിയിൽ പാളത്തിൽ കുത്തിയിരുന്ന യുവാവിനെ രക്ഷിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. യുവാവിനെയും ഒപ്പം മദ്യപിച്ച കൂട്ടുകാരെയും റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. മുളന്തുരുത്തി റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന; തിരച്ചിൽ തുടരുന്നു,
മുളന്തുരുത്തി സ്വദേശി നിവാസ് (29) ആണ് ട്രെയിൻ വരുന്നതു കണ്ടു മദ്യലഹരിയിൽ പാളത്തിൽ കയറി ഇരുന്നത്. നിവാസും സുഹൃത്തുക്കളായ ബെഞ്ചമിൻ മിൽട്ടണും ജോഫി ജോസഫും പാളത്തിന് സമീപത്തെ പൊന്തക്കാട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം കൊല്ലം-എറണാകുളം മെമു ട്രെയിൻ മുളന്തുരുത്തി സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയിരുന്നു. ട്രെയിൻ വരുന്നതു കണ്ട നിവാസ് പാളത്തിൽ കയറിയിരുന്നു. വേഗത്തിൽ മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന മെമുവിന്‍റെ ലോക്കോ പൈലറ്റ് അപകടം ഒഴിവാക്കാൻ ഉടൻ ബ്രേക്കിട്ടതിനാൽ യുവാവ് ഇരുന്നതിന് ഏതാനും മീറ്റർ അകലെ ട്രെയിൻ നിന്നു.

സംഭവം കണ്ട ഇയാളുടെ സുഹൃത്തുക്കൾ ഓടിയെത്തി നിവാസിനെ പാളത്തിൽ നിന്നു വലിച്ചു മാറ്റി. മദ്യലഹരിയിൽ ലോക്കോ പൈലറ്റിനെ അസഭ്യം പറഞ്ഞിട്ടാണ് യുവാവ് മടങ്ങിയത്. ഈ രംഗങ്ങൾ ലോക്കോ പൈലറ്റ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. നാലു മിനിറ്റ് നിർത്തിയിട്ട ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
എറണാകുളം നോർത്ത് ആർപിഎഫ് സിഐ ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിലാണ് മൂന്നു പേരെയും രാത്രി കസ്റ്റഡിയിലെടുത്തത്. ലോക്കോ പൈലറ്റ് കൈമാറിയ കാമറ ദൃശ്യങ്ങൾ പിടികൂടാൻ സഹായകമായി. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിനും റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് നിവാസിനെതിരേ കേസ്. റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് സുഹൃത്തുക്കൾക്ക് എതിരേയും കേസെടുത്തു.












Click it and Unblock the Notifications