'മഹാപ്രളയവും ലോക്ക്ഡൗണുമെല്ലാം അതിജീവിച്ച് ഈ സ്വപന സാക്ഷാത്കാരം', ആഹ്ളാദം പങ്കുവെച്ച് എം സ്വരാജ്
കൊച്ചി: വർഷങ്ങളായി കൊച്ചി നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായിരിക്കുകയാണ്. കൊച്ചിയിലെ വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് തുറന്ന് നൽകി. പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ്. സ്വരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'ആഹ്ലാദം.... അഭിമാനം..... വളരുന്ന കൊച്ചി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും അതുമൂലമുണ്ടാവുന്ന ഇന്ധന നഷ്ടത്തിനും പരിസ്ഥിതി ആഘാതത്തിനുമെല്ലാം ഇന്നു മുതൽ അറുതിയാവുകയാണ്. ഒരു നാടും ജനതയും ഏറെ നാളായി കാണുന്ന സ്വപ്നമാണിന്ന് സഫലമായത്. മഹാപ്രളയവും കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണുമെല്ലാം അതിജീവിച്ചാണ് ഈ സ്വപന സാക്ഷാത്കാരം .
വൈറ്റില - കുണ്ടന്നൂർ മേൽപാലങ്ങൾ ബഹു . മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ബഹു . പൊതുമരാമത്ത് മന്ത്രി സ. ജി. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. കിഫ്ബി വഴി 152 കോടിയിലധികം രൂപ ചിലവഴിച്ചാണ് മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. മേൽപ്പാലത്തിൻ്റെ ഉപരിതലം ബലപ്പെടുത്താനായി മാസ്റ്റിക് ആസ്ഫാൾട്ട് മിശ്രിതം ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
ശാസ്ത്രീയ ഭാരപരിശോധന ഉൾപ്പെടെ പൂർത്തിയാക്കി പാലത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് മേൽപ്പാലങ്ങൾ തുറന്നു കൊടുത്തിരിയ്ക്കുന്നത്. വർണ മനോഹരമായ മേൽപാലങ്ങൾ ദേശീയ പാതയിൽ പുതിയൊരനുഭവമാണ്. പുതിയ കാലത്തെ പുതിയ നിർമാണങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മികച്ച മാതൃകകൾ സൃഷ്ടിയ്ക്കുന്നു. വൈറ്റില മേൽപാലത്തിനൊപ്പം കുണ്ടന്നൂരിലും ശിലാസ്ഥാപനം നടത്താൻ കഴിഞ്ഞിരുന്നില്ല . ചിലർ കോടതിയെ സമീപിച്ച് താൽകാലിക സ്റ്റേ നേടിയിരുന്നു. നിശ്ചയിച്ച ദിവസം ശിലാസ്ഥാപനം നടക്കാതെ വന്നപ്പോൾ കുണ്ടന്നൂർ മേൽപാലം നഷ്ടപ്പെട്ടെന്നും ഇനി കുണ്ടന്നൂരിൽ മേൽപാലം ഉണ്ടാവില്ലെന്നും പ്രചരിപ്പിച്ച് കുറച്ച് സുഹൃത്തുക്കൾ കരിദിനം ആചരിച്ചു.
അധികം വൈകാതെ കോടതിയുടെ അനുവാദത്തോടെ ശിലാസ്ഥാപനം നടന്നു. പണി പുരോഗമിച്ചപ്പോൾ പല തരം തടസപ്പെടുത്തലുകളുമായി ചിലരിറങ്ങി. പണി നടന്നു കൊണ്ടിരിയ്ക്കെ പാലത്തിന് കീഴിലൂടെ ഗതാഗതം അനുവദിയ്ക്കണമെന്ന വിചിത്രാവശ്യവുമായി സമരം പോലും നടന്നു . അങ്ങനെയെന്തെല്ലാം.. നാടിൻ്റെ വികസനത്തെ തടയാനും അസത്യം പ്രചരിപ്പിയ്ക്കാനും ഒരു മടിയുമില്ലാത്തവരെ കണ്ട് അദ്ഭുതപ്പെട്ടു പോയിട്ടുണ്ട്. പക്ഷേ, ഒടുവിൽ എല്ലാ വൈതരണികളും കടന്ന് നിർമാണം പൂർത്തിയാക്കിയ രണ്ട് മേൽപാലങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുറന്ന പാലത്തിലൂടെ ഇടതടവില്ലാതെ ഒഴുകിപ്പോകുന്ന വാഹനങ്ങൾ ..
ഓരോ വാഹനത്തിൽ നിന്നും വിസ്മയത്തോടെ മേൽപാലം കാണുന്ന കണ്ണുകളിലെ തിളക്കം, ആ മുഖങ്ങളിലെ സംതൃപ്തി , ആഹ്ലാദം... ഈ ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങൾക്കു മുന്നിൽ എല്ലാ ദുരനുഭവങ്ങളും വിസ്മൃതമാവുന്നു.. അതെ, എല്ലാ തിന്മകളും കുതന്ത്രങ്ങളും മണ്ണടിഞ്ഞു പോകും ... മനുഷ്യരുടെ മുഖത്തു വിടരുന്ന സംതൃപ്തിയുടെ നിഷ്കളങ്കമായ ആഹ്ലാദം മാത്രമേ നിലനിൽക്കൂ.... ഇതാ നമ്മുടെ പാലം .... നമ്മുടെ നാടിൻ്റെ സ്വത്ത് ..'