മഹാരാജാസ് കോളേജിന് 30 കോടിയുടെ വികസനം; കിഫ്ബിയുടെ സഹായത്തോടെയാണു നവീകരണ പരിപാടികൾ
കൊച്ചി: നൂറ്റാണ്ടിലേറെ പഴക്കമുള്ള എറണാകുളം മഹാരാജാസ് കോളെജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു 30 കോടി രൂപയുടെ പദ്ധതി. കേരളത്തിന്റെ രാഷ്ട്രീയ, കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങളെ വാർത്തെടുത്ത കലായത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണു നടപ്പാക്കുന്നത്.
തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!
പൈതൃക കോളെജുകളുടെ സമഗ്രവികസനത്തിനു കേരള ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നുമാണു 30 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തെ അഞ്ചു പൈതൃക കോളെജുകൾക്കുമായി 30 കോടി വീതം വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക സ്വയംഭരണ കോളെജാണ് മഹാരാജാസ് കോളെജ്. രാജഭരണ കാലത്തു തുടങ്ങിയ കോളെജിന്റെ പല കെട്ടിടങ്ങൾക്കും കാലപ്പഴക്കമുണ്ടെങ്കിലും ഇപ്പോഴും ഗതകാലത്തിന്റെ പ്രൗഡി നിലനിർത്തുന്നവയാണ്. കോഴ്സുകളും വിദ്യാർഥികളും ഇരട്ടിയായിട്ടും അതിനനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചിട്ടില്ല. കിഫ്ബിയുടെ സഹായം കിട്ടിയതോടെ ഈ പ്രശ്നം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
30 കോടി രൂപയിൽ 11.96 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം നിർമിക്കും. രാജ്യാന്തര തലത്തിലുള്ള അക്കാദമിക് ശിൽപ്പശാലകളും സമ്മേളനങ്ങളും ചേരാൻ ഇതു സഹായകമാകും. എറണാകുളം പോലെയുള്ള ഒരു നഗരത്തിൽ ഇതിനു സാധ്യതയേറെയാണെന്നു വിദ്യാഭ്യാസ വിചക്ഷണർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ പ്രമുഖ സർവകലാശാലകളുമായി ചേർന്ന് ഇത്തരം സംരംഭങ്ങൾക്കു തുടക്കം കുറിക്കാനാകും. ക്യാംപസിലെ ലൈബ്രറികളുടെയും ലബോറട്ടറികളുടെയും വിപുലീകരണത്തിന് 7.71 കോടി രൂപ മാറ്റിവച്ചു. വിവിധ സയൻസ് വിഷയങ്ങളിലായി കോളെജിലുള്ള ലാബുകൾ സ്ഥലപരിമിതിയാൽ ശ്വാസം മുട്ടുന്ന സ്ഥിതിയാണ്.
കോളെജിന്റെ പ്രവേശന കവാടത്തിൽ നിന്നു തന്നെ ദൃശ്യമാകുന്ന പൈതൃക ബ്ലോക്കിന്റെ അറ്റകുറ്റപ്പണിക്ക് 3.56 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ തനിമയ്ക്ക് പോറൽ ഏൽക്കാത്ത രീതിയിലാണു നവീകരണം പൂർത്തിയാക്കുക. കെമസ്ട്രി ബ്ലോക്ക് 88.82 ലക്ഷം രൂപ ചെലവഴിച്ചു വിപുലീകരിക്കും.
അധ്യാപകരുൾപ്പെടെ ജീവനക്കാർക്കുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ അറ്റകുറ്റ പണിക്കു 78.47 ലക്ഷം രൂപ അനുവദിച്ചു. കോളെജ് വളപ്പിലെ അഴക്കുചാൽ പദ്ധതിക്കു 1.40 കോടി രൂപ വകയിരുത്തി. പുതിയ ഓഡിറ്റോറിയത്തിന്റെ ഓഡിയോ സംവിധാനത്തിനു 2.11 കോടി രൂപ ചെലവഴിക്കും. നിർമാണ പ്രവർത്തനങ്ങൾ ഈ വിദ്യാഭ്യാസ വർഷം തന്നെ തുടങ്ങാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. സർക്കാർ സ്ഥാപനമായ കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല. നേരത്തേ, അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ചുമതലയും കിറ്റ്കോയ്ക്കായിരുന്നു.