ജോസിന് ലോട്ടറി! കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേർ പാർട്ടിയിൽ; ഇനി കളി മാറും
കോട്ടയം/പെരുമ്പാവൂര്‍: ജോസ് കെ മാണിയ്ക്ക് സ്വന്തം തട്ടകമായ പാലായില്‍ തന്നെ അടിപതറുന്നു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. ഏറിയും കുറഞ്ഞും അതില്‍ വാസ്തവവും ഉണ്ടായിരുന്നു.
പാലായില്‍ അടിപതറി ജോസ്; കൊച്ചുറാണി പാര്‍ട്ടി വിട്ടു... ഇതോടെ ജോസിനെ കൈവെടിഞ്ഞത് ഏഴ് കൗണ്‍സിലര്‍മാര്‍
എന്നാല്‍ ജോസ് പക്ഷത്തിനും എല്‍ഡിഎഫിനും ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേര്‍ ആണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഇത് നേട്ടമുണ്ടാക്കും എന്നാണ് സൂചന. വിശദാംശങ്ങള്‍...
അടി കോണ്‍ഗ്രസിന്
ജോസ് കെ മാണി - ജോസ് തര്‍ക്കത്തില്‍ ലാഭം കോണ്‍ഗ്രസ്സിനാണ് എന്നായിരുന്നു പലരുടേയും വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ വലിയ അടി ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സിനാണ്. കോണ്‍ഗ്രസിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് ജോസ് കെ മാണി പക്ഷത്തേക്ക് ചേക്കേറിയിരിക്കുന്നത്.
അന്‍വര്‍ മുണ്ടേത്തും 200 പേരും
ഐഎന്‍ടിയുസിയുടെ മുന്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും ഒക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയിരുന്ന അന്‍വന്‍ മുണ്ടേത്താണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം 200 പേരും കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വമെടുത്തു. ഇവരില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ്സുകാരാണ് എന്നാണ് റിപ്പോര്‍ട്ട്.
പെരുമ്പാവൂരില്‍ കളിമാറും
അന്‍വര്‍ മുണ്ടേത്തിന്റെ വരവോടെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ശക്തി വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ സാജു പോളിനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളി വിജയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയിരിക്കും ഇത് എല്‍ഡിഎഫിന് ഏറെ ഗുണകരമാവുക. ഒക്കല്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം നാല് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 16 സീറ്റുകളുള്ള പഞ്ചായത്തില്‍ 9 സീറ്റും കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനായിരുന്നു. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും വിജയിച്ചിരുന്നു. ഇത്തവണ പഞ്ചായത്ത് ഭരണം പോലും പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കോട്ടയത്തെത്തി പാര്‍ട്ടിയില്‍ ചേര്‍ന്നു
അന്‍വര്‍ മുണ്ടേത്തിന്റെ നേതൃത്വത്തിലുള്ളവര്‍ കോട്ടയത്ത് എത്തി യോഗം ചേര്‍ന്നതിന് ശേഷം ആണ് കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വമെടുത്തത്. ജോസ് കെ മാണിയാണ് ഇവരെ അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
വാര്‍ഡ് മെമ്പര്‍
അന്‍വര്‍ മുണ്ടേത്ത് മുന്‍ പഞ്ചാത്ത് പ്രസിഡന്റും നിലവിലെ നടുപ്പിള്ളിത്തോട് വാര്‍ഡിലെ പഞ്ചായത്തംഗവും ആണ്. സിപിഎമ്മിന് നിലവില്‍ നാല് സീറ്റുകളും സിപിഐയ്ക്ക് രണ്ട് സീറ്റും ആണ് പഞ്ചായത്തിലുള്ളത്. ഭരണം പിടിക്കാന്‍ വേണ്ടത് ഒമ്പത് സീറ്റുകളാണ്.
യുഡിഎഫുമായി പിണങ്ങി
യുഡിഎഫ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന അന്‍വര്‍ മുണ്ടേത്തിനെ കഴിഞ്ഞ വര്‍ഷം യുഡിഎഫ് പുറത്താക്കിയിരുന്നു. ബെന്നി ബെഹനാനോടുള്ള രാഷ്ട്രീയ വിയോജിപ്പും കോണ്‍ഗ്രസിന്റെ നിലപാടുകളോടുള്ള എതിര്‍പ്പുമാണ് യുഡിഎഫ് മുന്നണി വിടാനുള്ള കാരണം എന്നാണ് അന്‍വറിന്റെ വിശദീകരണം.
Recommended Video