സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയി: യുവാവ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു, സംഭവം അങ്കമാലിയിൽ!!
കൊച്ചി: എറണാകുളത്ത് മീൻ പിടിക്കാൻ പോയ യുവാവ് വയലിലെ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മൂർക്കന്നൂർ ഇഞ്ചയ്ക്ക പാലാട്ടി മാത്യൂവിന്റെയും ആനിയുടേയും മകൻ സോണറ്റ് മാത്യൂവാണ്(32) മരിച്ചത്. സോണറ്റിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് താബോർ പാലപ്പിള്ളി ജോസഫിന്റെ മകൻ റോബിൻ പി ജോസഫ് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. പാടശേഖരത്തിലെ കപ്പക്കൃഷി വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി വേലിയിൽ സ്ഥാപിച്ച വൈദ്യൂതി കമ്പനിയിൽ നിന്നാണ് ഷോക്കേൽക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗുഡ് വിന്‍ തട്ടിപ്പുമായി ബന്ധമോ? അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
പാടശേഖരത്തോട് ചേർന്നുള്ള തോട്ടിൽ മീൻ പിടിക്കാൻ പോകുകയായിരുന്നു ഇരുവരും. ഇരുവരും നടന്നുപോകുന്നതിനിടെ ആദ്യം ഷോക്കേറ്റ സോണറ്റ് കമിഴ്ന്നടിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് പിന്നിലെത്തിയ റോബിനും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇതോടെ റോബിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വൈദ്യൂതി ബന്ധം ട്രാൻസ്ഫോമറിൽ നിന്ന് വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഷോക്കേറ്റ് വീണ സോണറ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എവിടെ നിന്നാണ് കൃഷിയിടത്തിൽ വൈദ്യുതി എത്തിച്ചത് എന്ന് വ്യക്തമായിട്ടില്ല. വേലിയുമായി ബന്ധിപ്പിക്കുന്ന കമ്പികളോ വയറുകളോ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുക്കന്നൂർ ഇലക്ട്രിക് സെക്ഷൻ അധികൃതർ എത്തി പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മരക്കുറ്റികളിൽ അലൂമിനിയം കമ്പികൾ വലിച്ചുകെട്ടിയാണ് പാടശേഖരത്തിൽ വേലികൾ തയ്യാറാക്കിയിട്ടുള്ളത്.
ഷോക്കേറ്റ് മരണം സംഭവിച്ചതിനാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഉൾപ്പെടെ വിദഗ്ധർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നാണ് പോലീസ് നൽകുന്ന വിവരം. അങ്കമാലിയിൽ ബേക്കറി ബിസിനസ് നടത്തിവരികയാണ് സോണറ്റ്. അഞ്ജുവാണ് ഭാര്യ. സിയോൺ, സിമിൽ എന്നിവർ മക്കളാണ്.