കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസ്: പ്രതി കീഴടങ്ങി, സംഭവം കൊച്ചിയില്‍
മരട്: കുടുംബ വഴക്കിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ ഭര്‍ത്താവ് ഭാര്യയെ മരക്കഷണം കൊണ്ട് തല്ലിക്കൊലപ്പെടുത്തി. നെട്ടൂരില്‍ ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയത്തിന് സമീപം രാമച്ചം കുഴിയില്‍ ആന്റണിയുടെ ഭാര്യ വിനി (42) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ആന്റണി (48) കൊലയ്ക്ക് ശേഷം രാത്രി പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അയല്‍വാസികളും വിവരമറിഞ്ഞത്.
പിസി ജോര്‍ജ് കേരളത്തിലെ സാക്ഷി മഹാരാജ്! വർഗീയ പരാമർശത്തിന് കേസെടുക്കണമെന്ന് പികെ ഫിറോസ്
ആന്റണിക്കെതിരേ പനങ്ങാട് പോലിസില്‍ നേരത്തെയും പരാതി ലഭിച്ചിട്ടുണ്ട്. വിനിയുടെ പിതാവിനെയും ഇയാള്‍ വീട്ടിലെത്തി ആക്രമിച്ചിരുന്നതായി പിതാവ് വെളിപ്പെടുത്തുകയുണ്ടായി. ശനിയാഴ്ച രാത്രി 10.45 ഓടെ ഫോണില്‍ വിളിച്ച് ശരിയാക്കി തരാം എന്ന് ആന്റണി പറഞ്ഞിരുന്നുവെന്നും, അത് ഇത്തരത്തിലാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് വിനിയുടെ പിതാവ് പറഞ്ഞു.
മരപ്പണിക്കാരനായ . ആന്റണി ജനല്‍ ചട്ടം കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മരണം ഉറപ്പു വരുത്തിയ ശേഷമാണ് ഇയാള്‍ കീഴടങ്ങാനായി പനങ്ങാട് പോലിസ് സ്റ്റേഷനിലെത്തിയത്.മദ്യപാനമില്ലെങ്കില് കൂടി ആന്റണി നിരന്തരമായി ഭാര്യയെ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുമായിരുന്നെന്ന് അന്വഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പോലിസെത്തി വീട് സീല്‍ ചെയ്ത ശേഷം ഇന്നലെ രാവിലെ 8.30 യോടെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വൈകീട്ട് 3.30 യോടെ നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ അല്പസമയം പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വിനിയുടെ സ്വന്തം വീടായ തേവരയിലെ കോന്തുരുത്തിയിലേക്ക് കൊണ്ടുപോകുകയും, അഞ്ചരയോടെ കോന്തുരുത്തി പള്ളിയില്‍ സംസ്കരിക്കുകയുമായിരുന്നു. തേവര സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ അനില്‍ (13), അലന് (10) എന്നിവരാണ് മക്കള്‍.