കൊച്ചി മെട്രൊ സർവീസ്: മഹാരാജാസ്-തൈക്കൂടം പാതയിൽ പരീക്ഷണയോട്ടം തുടങ്ങി!!
കൊച്ചി: മെട്രൊയുടെ മഹാരാജാസ്-തൈക്കൂടം പാത കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി എറണാകുളം സൗത്ത് മേൽപ്പാലത്തിനു സമീപമുള്ള കാന്റീലിവർ പാലം വരെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ ആറരയ്ക്ക് മഹാരാജാസ് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയ്ൻ 8.15 ഓടെ കാന്റീലിവർ പാലം വരെയെത്തി. പരീക്ഷണ ഓട്ടമായതിനാൽ മണിക്കൂറിൽ അഞ്ച് കിലോ മീറ്റർ വേഗതയിലായിരുന്നു ഓട്ടം. പാലത്തിന്റെ ബലം പരിശോധിക്കുന്നതിന്റെ ഭാഗമായി ട്രെയ്ൻ 24 മണിക്കൂർ കാന്റീലിവർ പാലത്തിൽ തന്നെ നിർത്തിയിടുമെന്ന് കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡ് വക്താവ് അറിയിച്ചു. ഇന്നും നാളെയും പരീക്ഷണയോട്ടം തുടരും.
മഹാരാജാസ് മുതൽ തൈക്കൂടം വരെ 5.75 കിലോമീറ്ററാണ് ദൂരം. ആദ്യ ദിവസമായ ഇന്നലെ കാന്റീലിവർ പാലം വരെ 1.3 കിലോമീറ്ററാണ് ഓടിയത്. പുലർച്ചെ മൂന്നു മണിയോടെയാണു പരീക്ഷണയോട്ടം നടത്താൻ ഔദ്യോഗിക അനുമതി കിട്ടിയത്. മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രൊ പാതയിലെ ഭൂഗർഭ വൈദ്യുതി കേബിളുകളും തൈക്കൂടത്തെ വൈദ്യുത സബ് സ്റ്റേഷനും കഴിഞ്ഞ 19നു ചാർജ് ചെയ്തിരുന്നു. എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷനിലെ ആറ് പാളങ്ങൾക്ക് മുകളിലൂടെ കടന്നു പോകുന്ന മെട്രൊ റെയ്ൽവേയുടെ കാന്റീലീവർ പാലം രാജ്യത്തു തന്നെ ആദ്യത്തേതാണ്.
താഴെയുള്ള റെയ്ൽവേ പാളങ്ങൾക്കിടയിൽ ഒറ്റ തൂണു പോലുമില്ലാതെയാണു നിർമാണം. 90 മീറ്റർ നീളമുള്ള കാന്റീലിവർ പാലത്തിനു വളവുള്ളതിനാൽ നിർമാണം സാങ്കേതിക വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പാലത്തിൽ തന്നെ പ്രത്യേക അറ സ്ഥാപിച്ചാണു ഭൂഗർഭ കേബിളുകൾ കടത്തി വിട്ടത്. ഇന്നലെ നടന്ന പരീക്ഷണ ഓട്ടത്തിൽ കാന്റീലിവർ പാലത്തിൽ കൂടി ട്രെയ്ൻ കടന്നു പോകുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നാണു പരിശോധിച്ചത്. 136 ഇരിപ്പിടങ്ങളുള്ള മെട്രൊ ട്രെയ്നിൽ 975 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിനു തുല്യമായ മണൽച്ചാക്കുകൾ ട്രെയ്നിൽ നിറച്ചിരുന്നു. ഡെൽഹി മെട്രൊ റെയ്ൽ ലിമിറ്റഡ് (ഡിഎംആർസി), കെഎംഎൽആർ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണു പരീക്ഷണയോട്ടം നടക്കുന്നത്.
മഹാരാജാസ്-തൈക്കൂടം പാത കമ്മിഷൻ ചെയ്യുന്നതു വരെ പരീക്ഷണയോട്ടം തുടരും. ട്രാക്ക്, റോളിങ് സ്റ്റോക്ക് എന്നിവയുടെ കാര്യക്ഷമതയും ഇതോടൊപ്പം പരിശോധിക്കും. ജൂണിൽ കമ്മിഷൻ ചെയ്യാനിരുന്ന മഹാരാജാസ്-തൈക്കൂടം പാത നിലവിൽ സെപ്റ്റംബറിൽ എങ്കിലും തുറന്നു കൊടുക്കുന്നതാണു പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി തൈക്കൂടം വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷം മെട്രോ റെയ്ൽ സുരക്ഷാ കമ്മിഷണർ പാത പരിശോധിച്ച് അനുമതി നൽകണം. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവ പൂർത്തിയാക്കി മിനുക്കു പണികൾ ചെയ്യാൻ രണ്ട് മാസം പിടിക്കും. മെട്രൊ തൈക്കൂടം വരെ നീട്ടുന്നതോടെ യാത്രക്കാരും വരുമാനവും കുതിച്ചുയരുമെന്നാണു പ്രതീക്ഷ. നിലവിൽ 3000 മുതൽ 35000 വരെയാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം. ഇതു 45000 മുതൽ 5000 വരെയായി ഉയർന്നേക്കുമെന്നാണു പ്രതീക്ഷ. എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു തുടർ യാത്രയക്ക് മെട്രൊ ട്രെയ്നുകളിൽ കയറാൻ സാധിക്കുന്ന തരത്തിലാണു ക്രമീകരണം. നിലവിൽ ആലുവ മുതൽ മഹാരാജാസ് വരെ 18.4 കിലോമീറ്ററാണ് കൊച്ചി മെട്രൊ സർവീസ് നടത്തുന്നത്. മഹാരാജാസ്-തൈക്കൂടം വരെ നീട്ടുമ്പോൾ 23.79 കിലോ മീറ്ററാകും. ആലുവ-പേട്ട പാത പൂർത്തിയാകുമ്പോൾ 25.16 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. മൂന്നു കിലോമീറ്റർ വരുന്ന പേട്ട തൃപ്പൂണിത്തുറ, 11.20 കിലോമീറ്റർ ജെഎൽഎൻ സ്റ്റേഡിയം-ഇൻഫോ പാർക്ക് പാതകളും പരിഗണനയിലാണ്.