ഹാന്‍വീവിന്റെ വളർച്ചയ്ക്ക് സർക്കാർ പ്രവർത്തിക്കും, ലക്ഷ്യബോധത്തോടെയുള്ള പദ്ധതി തയ്യാറാക്കും: മന്ത്രി
കൊച്ചി: കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ (ഹാന്‍വീവ്) വളര്‍ച്ചയ്ക്ക് ലക്ഷ്യബോധത്തോടെയുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. ഹാന്‍വീവ് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ചുള്ള സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം റീജണല്‍ ഓഫീസിന്റെയും വിവിധോദ്ദേശ്യ പദ്ധതികള്‍ക്കായുള്ള ബഹുനില മന്ദിരത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്ത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഗോഡൗണിന് സമീപം ആണ് ഹാന്‍വീവ് റീജിയണല്‍ ഓഫീസ് നിര്‍മിക്കുന്നത്. കൈത്തറി വ്യവസായത്തിന് ദിശാബോധം നല്‍കുന്ന പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോറം നല്‍കാനാവശ്യമായ തുണി കൈത്തറി മേഖലയില്‍ നിന്ന് ശേഖരിക്കുന്നത് ഈ വ്യവസായത്തിന് ഊര്‍ജം നല്‍കുന്നു.

സ്‌കൂള്‍ യൂണിഫോം നല്‍കുന്നതിനായി കൈത്തറി മേഖലയില്‍ കൂടുതല്‍ തറികളും തൊഴിലാളികളും ആവശ്യമുണ്ട്. കൈത്തറി മേഖലയില്‍ ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. മേഖലയിലെ തൊഴിലാളികള്‍ക്ക് വരുമാന വര്‍ദ്ധനവിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ഇത്തരം പദ്ധതികള്‍ സഹായിക്കുന്നു.
മാറുന്ന അഭിരുചിക്ക് അനുസരിച്ച് പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കാനും ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ആയി കൈത്തറി വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ പദ്ധതികളുമായി കൈത്തറി മേഖലയെ കരകയറ്റുമ്പോള്‍ തൊഴില്‍ സുരക്ഷിതത്വം കൂടി ഉണ്ടാകും. അതിനുള്ള പരിശ്രമം സര്‍ക്കാര്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
പുതിയ റീജിയണല്‍ ഓഫീസിന്റെ രൂപരേഖ മന്ത്രി എ സി മൊയ്തീന്‍ ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കെ വി തോമസ് എം പി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. എഴുപതു വയസ്സു കഴിഞ്ഞ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങും യോഗത്തില്‍ നടന്നു. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ ആണ് ജീവനക്കാരെ ആദരിച്ചത്.
ഹാന്‍വീവ് ഡയറക്ടര്‍ വി ജി രവീന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ കെ സുധീര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൗരപ്രമുഖര്‍, നെയ്ത്തു തൊഴിലാളികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications