വ്യവസായ സംരഭം അധികൃതര്‍ പൂട്ടിച്ചെന്ന് പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി മന്ത്രി
എറണാകുളം: എറണാകുളം തൈക്കൂടത്ത് ഒരു സംരംഭം അധികൃതര്‍ പൂട്ടിച്ചു പ്രചാരണത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായം തുടങ്ങാന്‍ അനുവദിക്കുന്ന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് ധനനഷ്ടം സംഭവിക്കാതിരിക്കാനും ഈ സംഭവുയമായി ബന്ധപ്പെട്ട അന്വേഷണത്തില് വ്യക്തമായ കാര്യങ്ങല്‍ സഹായിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇപി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
എറണാകുളം തൈക്കൂടത്ത് ഒരു സംരംഭം അധികൃതര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഓരോ സംരംഭകനും അറിയേണ്ടതുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായം തുടങ്ങാന്‍ അനുവദിക്കുന്ന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് ധനനഷ്ടം സംഭവിക്കാതിരിക്കാനും ഇതു സഹായിക്കും.
കേരളത്തെ ഒരു സമ്പൂര്‍ണ്ണ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട് പുരോഗമനപരമായ ഒട്ടേറെ നടപടികളാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചത്. നിക്ഷേപം തുടങ്ങാന്‍ ഒരു കാലതാമസവും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ സംരംഭം തുടങ്ങാന്‍ അനുവദിക്കുന്ന 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019'- കൊണ്ടുവന്നത്. ചുവപ്പുനാടയും അഴിമതിയും പുര്‍ണ്ണമായും ഇല്ലാതാക്കാന്‍ വ്യവസായ ലൈസന്‍സുകളും മറ്റ് അനുമതികളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെസ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി. എട്ടു മാസം മുമ്പ് നിലവില്‍വന്ന നിയമപ്രകാരം രണ്ടായിരത്തിലധികം പേര്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങി.

മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം നടത്താം എന്നതിന്റെ അര്‍ത്ഥം ഒരു നിയമവും പാലിക്കേണ്ട എന്നല്ല. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമവും പാലിച്ചു മാത്രമേ നിക്ഷേപം തുടങ്ങാന്‍ പാടുള്ളൂ. മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നിയമപ്രകാരം, തുടങ്ങാന്‍ പോകുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി ഒരു സത്യവാങ്മൂലം നല്‍കിയാല്‍ അനുമതി കെസ്വിഫ്റ്റ് വഴി ഓണ്‍ലൈനായി ലഭ്യമാകും. നിയമങ്ങള്‍ പാലിക്കാതെ സംരംഭം തുടങ്ങിയാല്‍ അത് സംരംഭകന് ദോഷമാകും. ഉദാഹരണത്തിന്, തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ലെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര നിയമങ്ങള്‍ക്കും വിധേയമായതിനാല്‍ തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം തൊടുന്നില്ല. നിയമങ്ങള്‍ പാലിക്കുക എന്നത് പണംമുടക്കുന്ന സംരംഭകന്റെ ഉത്തരവാദിത്തമാണ്. അത്തരം കാര്യങ്ങളില്‍ ഒരു ധാര്‍മ്മികത പാലിക്കാന്‍ നിക്ഷേപകന്‍ തയ്യാറാകണം.
തൈക്കൂടത്തെ സംരംഭകന്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. മീറ്റ് കീമ (മാംസം അരച്ച് പപ്പ്‌സ് അടക്കമുള്ള പലഹാരങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കല്‍) ആണ് ഉല്‍പ്പന്നമെന്നാണ് അനുമതിക്കായി നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചത്.
എന്നാല്‍, പന്നി, പോത്ത്, കാള, ആട്, കോഴി എന്നിവയുടെ അറവും വില്‍പ്പനയുമാണ് ഇവിടെ നടത്തിയത്. അതോടെ തന്നെ നിയമം അനുസരിച്ച് കെസ്വഫ്റ്റ് പ്രകാരം ലഭിച്ച അനുമതി അസാധുവായി. റോഡരികിലെ ചെറിയ കെട്ടിടത്തില്‍ മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ല. മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. നിക്ഷേപകരെ പിന്തുണയ്ക്കാന്‍ കൊണ്ടുവന്ന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത അനുവദിക്കാനാകില്ല. ഇത്തരത്തില്‍ വഞ്ചന കാണിക്കുന്നവര്‍ മാന്യമായി സംരംഭം നടത്തുന്നവര്‍ക്കു പോലും ചീത്തപ്പേരുണ്ടാക്കും.
വ്യവസായ, ബിസിനസ് സമൂഹത്തെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. അവരുടെ ഏതു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്രിയാത്മകമായ ഇടപെടലിന് ഗവണ്‍മെന്റ് സദാ സന്നദ്ധമാണ്. നല്ല മനസോടെ നാടിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ നിക്ഷേപരംഗം സമാനതകളില്ലാത്ത അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പ്രതിബദ്ധതയോടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന എല്‍ ഡി എഫിന്റെ സുവ്യക്തമായ നയം പുതിയ നിയമത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ആ നിയമം നല്‍കുന്ന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിക്ഷേപകര്‍ തയ്യാറാകണം.












Click it and Unblock the Notifications