എറണാകുളത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും; ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മന്ത്രി
കൊച്ചി; എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. അതേസമയം ജില്ല അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുകയാണ്. ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. സാമൂഹിക അകലം കർശനമായി പാലിക്കണം. ട്രാവൽ ഹിസ്റ്ററി ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണ്. രോഗ ലക്ഷണം ഉണ്ടയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ന് ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ പോസിറ്റീവ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്.
കഴിഞ്ഞ മാസം 19 ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ത്രീ ചികിത്സ തേടിയിരുന്നു. പിന്നീട് ചെല്ലാനം കോർട്ടീസ് ആശുപത്രിയിലും പ്രവേശിച്ചിച്ചു. 29നാണ് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
Recommended Video
ഇവർ ആദ്യം ചികിത്സക്കെത്തിയ കോർട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാർഡും ഹാർബർ ഉൾപ്പെടുന്ന 16-ാം വാർഡിലെ ഹാർബർ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ൻമെൻറ് സോൺ ആക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന 72 ജീവനക്കാർ സമ്പർക്ക വിലക്കിൽ കഴിയാൻ നിർദ്ദേശം നൽകി. സെക്കൻ്റ് ലെയർ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം തടസമില്ലാതെ നടത്തും
72 ജീവനക്കാരിലും ആൻ്റിജൻ ടെസ്റ്റ് നടത്തി. ഇതിൽ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാർഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറൻ്റീനിൽ കഴിയാൻ നിർദ്ദേശം നൽകി. സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിർത്തിയിലുള്ള മത്സ്യത്തൊഴി ലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു.
മത്സ്യത്തൊഴിലാളികളായ ഭർത്താക്കന്മാർ ഒരുമിച്ചാണോ ജോലി ചെയ്ത തെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യ ബന്ധനം നടത്താൻ പാടില്ല. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും.എറണാകുളം മാർക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച ഒൻപതെണ്ണവും നെഗറ്റീവാണ്. വിമാനത്താവളത്തിൽ ഇതുവരെ 9568 ആൻറിബോഡി ടെസ്റ്റുകളാണ് നടത്തിയത്. 488 എണ്ണം പോസിറ്റീവായി . 30 പേരിലാണ് ആൻ്റി ജൻ ടെസ്റ്റ് നടത്തിയത്. രണ്ട് പേർ പോസിറ്റീവായതായി ജില്ലാ കളക്ടർ അറിയിച്ചു.