മുളന്തുരുത്തി കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ, നാലാമനായി തിരിച്ചിൽ നടത്തി പോലീസ്
കൊച്ചി: മുളന്തുരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. മുളന്തുരുത്തി പെരുമ്പിള്ളിൽ ഇച്ചിരവേലിൽ മത്തായിയുടെ മകൻ ജോയിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രതികൾ സഞ്ചരിച്ച ബൈക്കും ആക്രമത്തിന് ശേഷം ഉപേക്ഷിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്പിയുടെ നിർദേശത്തെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ നേരത്തെ കൊലപാതക കേസിൽ അറസ്റ്റിലായിട്ടുള്ളയാണ്.
തന്നെ ആക്രമിച്ചവരിൽ അഞ്ച് പേരുടെ പേരുകളാണ് ജോജി മരിക്കുന്നതിന് മുമ്പായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നാല് പേർക്ക് കൊലയ്ക്ക് പിന്നിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിന് സമീപത്ത് നിന്നാണ് മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുള്ളത്. രാത്രി പന്ത്രണ്ടോടെയായിരുന്നു അറസ്റ്റ്. നേരത്തെ ലഹരി വിൽപ്പന അടക്കം വിവിധ കേസുകളാണ് പല സ്റ്റേഷനുകളിലായി പ്രതികളുടെ പേരിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു. ഇതിൽ രക്ഷപ്പെട്ട വിഷ്ണു എന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിലാണ് ജോജി കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ മത്തായിയെ കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം ചികിത്സയിലാണുള്ളത്.












Click it and Unblock the Notifications