കൊവിഡ്: മുനമ്പം ഹാർബർ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും: നിർദേശങ്ങൾ പുറത്തിറക്കി ജില്ലാ കളക്ടർ
കൊച്ചി: കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ സെപ്റ്റംബർ 21 മുതൽ തുറന്നു പ്രവർത്തിക്കും. ജില്ലാ കളക്ടർ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഹാർബറിലെ പ്രവർത്തനങ്ങൾ. ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യ ബന്ധനത്തിൽ ഏർപ്പെടാൻ പാടുള്ളു. രജിസ്റ്റർ നമ്പർ ഒറ്റയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യ ബന്ധനത്തിന് അനുവാദമുണ്ട്.
മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക്;72 ദിവസത്തെ ചികിത്സ
ബോട്ടുകൾ നിർബന്ധമായും പാസ്സ് എടുക്കണം. മത്സ്യ ബന്ധനത്തിന് ശേഷം ഹാർബറിൽ എത്തുന്ന വള്ളങ്ങൾ ടോക്കൺ എടുക്കുകയും അതനുസരിച്ച് മത്സ്യം ഇറക്കുകയും ചെയ്യണമെന്നാണ് ചട്ടം. ദിവസേന പരമാവധി 30 ബോട്ടുകൾക്ക് മാത്രമേ ടോക്കൺ അനുവദിക്കൂ. അതേ സമയം ഹാർബറിനകത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും സർക്കാർ ഉത്തരവുകളും മത്സ്യ തൊഴിലാളികളും അനുബന്ധ ജോലികളിൽ ഏർപ്പെടുന്നവരും കർശനമായി പാലിക്കണം.
അതേസമയം ജില്ലയിൽ ഇന്ന് ജില്ലയിൽ ഇന്ന് 351 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 189 പേർ രോഗ മുക്തി നേടിയിട്ടുണ്ടെന്നതാണ് ആശ്വാസകരമായ വസ്തുത. രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ കേരളത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരാണ് ജില്ലയിൽ കൂടുതൽ പേരും. എറണാകുളം ജില്ലയിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുന്നു. ഇന്ന് അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ വൈറസ് ബാധയേറ്റിട്ടുള്ളത്. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (28), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (30), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൊറ്റക്കുഴി സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നോർത്ത് പറവൂർ സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃശൂർ സ്വദേശിനി (25) എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പോലീസുകാർക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.