മുനമ്പം മനുഷ്യക്കടത്ത്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്രതികൾക്കെതിരേ മനുഷ്യക്കടത്തിനും കേസ്
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ആറു പ്രതികളെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കോയമ്പത്തൂർ പാപ്പനാക്കിയം പാളയം ശ്രീകാളിയമ്മൻ സ്ട്രീറ്റ് 37ൽ സെൽവൻ (49), പത്താംപ്രതി കാഞ്ചിപുരം പോളപ്പാക്കം സഭാപതി നഗർ ബി ബ്ലോക്കിൽ അറുമുഖം (43), പതിനൊന്നാം പ്രതി ചെന്നൈ തിരുവള്ളൂർ വിഘ്നേശ്വര നഗർ 448ൽ ഇളയരാജ (39), പന്ത്രണ്ടാം പ്രതി വിഘ്നേശ്വര നഗറിൽ ദീപൻ രാജ് (49), ഇയാളുടെ മക്കളായ പതിമൂന്നാം പ്രതി അജിത്ത് (24), പതിനാലാം പ്രതി വിജയ് (22) എന്നിവരെയാണ് ഒരാഴ്ചത്തേയ്ക്ക് വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ ഉച്ചയ്ക്കാണു പ്രതികളെ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു കസ്റ്റഡി അപേക്ഷ കോടതി ഉടൻ പരിഗണിക്കുകയായിരുന്നു.
രാജ്യത്തെ കോണ്ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല് പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ച
അനിൽകുമാർ, പ്രഭു, രവി എന്നീ പ്രതികൾ നേരത്തെ അറസ്റ്റിലായി റിമാൻഡിലാണ്. പ്രതികൾക്കെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാം പ്രതി സെൽവൻ മനുഷ്യക്കടത്തിൽ സജീവ പങ്കാളിത്തം വഹിച്ചയാളാണ്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി ശ്രീകാന്തനൊപ്പം മനുഷ്യക്കടത്തിന് ആളെ സംഘടിപ്പിക്കുന്നതിലും ബോട്ട് വാങ്ങുന്നതിലും താമസ സൗകര്യം ഒരുക്കുന്നതിലും മുൻപന്തിയിലായിരുന്നു. ഇയാൾ പലതവണ മുനമ്പത്ത് എത്തിയിട്ടുണ്ട്. സെൽവന്റെ നാല് മക്കളും ബോട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവരെ സൗജന്യമായിട്ടാണ് കൊണ്ടു പോയത്. ദീപൻരാജും മക്കളായ അജിത്ത്, വിജയ് എന്നിവരും ഇളയരാജ്, അറുമുഖൻ തുടങ്ങിയവരും ശ്രീകാന്തന്റെ സഹായികളാണ്. ഇവരിൽ ദീപൻരാജ് വിദേശരാജ്യങ്ങളിൽ പലവട്ടം പോയിട്ടുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. പ്രതികളിൽ നിന്നും കൂടുതൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്. തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആലുവയിൽ എത്തിച്ച പ്രതികളെ ഐബി ഉൾപ്പെടെയുള്ള ഏജൻസികൾ ചോദ്യം ചെയ്തു.
ഹൈക്കോടതിയുടെ ശക്തമായ വിമർശനത്തെ തുടർന്നാണു മനുഷ്യക്കടത്ത് കുറ്റം (ഐപിസി 370) കൂടി ചുമത്തിയത്. റിമാൻഡിൽ കഴിയുന്ന അനിൽകുമാർ, പ്രഭു, രവി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതികൾക്കെതിരേ മനുഷ്യക്കടത്ത് കുറ്റം ചുമത്താത്തതിൽ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ മാത്രമാണു നേരത്തേ ചുമത്തിയത്. മുനമ്പം തീരത്തെ മാല്യങ്കര ബോട്ട് യാർഡിന് സമീപത്തു നിന്നും ജനുവരി 12നു പുലർച്ചെയാണ് ശ്രീലങ്കൻ വംശജരുൾപ്പെട്ട 78 പേർ ഇന്ത്യ വിട്ടത്. മുനമ്പം സ്വദേശി ജിബിൻ ആന്റണിയുടെ ദയാമാത രണ്ട് എന്ന മത്സ്യബന്ധന ബോട്ട് 1.2 കോടി രൂപയ്ക്കു വിലയ്ക്ക് വാങ്ങി രൂപമാറ്റം വരുത്തിയാണ് ആൾക്കാരെയും കയറ്റി പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. മാല്യങ്കര യാഡിന് സമീപത്തെ ആൾതാമസമില്ലാത്ത പറമ്പിൽ ബാഗുകളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണു മനുഷ്യക്കടത്തു പുറത്തായത്. ചെറായി ബീച്ചിലെ വാലി ഹോട്ടൽ വളപ്പിലും ബാഗുകൾ കണ്ടെത്തിയിരുന്നു.
എറണാകുളം എസ്പി രാഹുൽ ആർ നായർ, അഡിഷണൽ എസ്പി എ.ജെ.സോജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജൻ ശ്രീകാന്തന്റെ നേതൃത്വത്തിൽ മനുഷ്യക്കടത്ത് നടന്നതെന്നാണ് കണ്ടെത്തൽ. ബോട്ടിൽ ഇന്ത്യ വിട്ടവരിൽ ഇയാളും കുടുംബവും ഉൾപ്പെടുന്നു. കൂടുതൽ പേരും ന്യൂഡൽഹി അംബേദ്കർ കോളനി നിവാസികളാണ്.
ബോട്ട് വാങ്ങാൻ ഇടനിലക്കാരനായി നിന്നയാളാണ് നേരത്തേ അറസ്റ്റിലായ രവികുമാർ. പ്രഭുവും രവിയും ആൾക്കാരെ സംഘടിപ്പിക്കുന്നതിൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ കുടുംബങ്ങളും ബോട്ടിൽ ഇന്ത്യ വിടാൻ തയാറെടുത്തെങ്കിലും തിരക്കു മൂലം പിൻമാറുകയായിരുന്നു. 78 അംഗ സംഘവുമായി ബോട്ട് എവിടെയാണ് എത്തിയതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
പടം... മുനമ്പം മനുഷ്യക്കടത്തു കേസിൽ അറസ്റ്റിലായവർ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ.