മുനമ്പം മനുഷ്യക്കടത്ത്: 28 ദിവസം കഴിഞ്ഞിട്ടും ബോട്ടിനെക്കുറിച്ച് വിവരമില്ല, ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും എത്തിയില്ല, 100 പേരും മറ്റെതെങ്കിലും തീരത്ത് എത്തിയിരിക്കുമെന്ന് അനുമാനം!!
കൊച്ചി: മുനമ്പം മാല്യങ്കര യാർഡിന് സമീപത്തു നിന്നും മത്സ്യബന്ധന ബോട്ടിൽ കൊച്ചി തീരം വിട്ട 100 പേരടങ്ങുന്ന ശ്രീലങ്കൻ വംശജരെക്കുറിച്ച് 28 ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ പൊലീസ്. ബോട്ടിനെ കുറിച്ചു സൂചനകളില്ലെന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർ. ബോട്ടിലുണ്ടായിരുന്നവർ ഏതെങ്കിലും ദ്വീപുകളിൽ സുരക്ഷിതമായി ഇറങ്ങിയിട്ടുണ്ടാകുമെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം.
എ പത്മകുമാര്‍ രാജിവെച്ചേക്കും, ചരടുവലിക്കുന്നത് കമ്മീഷര്‍, രാജീക്കായി ശക്തമായ സമ്മര്‍ദമെന്ന് സൂചന
കഴിഞ്ഞ 12നു പുലർച്ചെയാണു ദയാമാതാ-2 ബോട്ടിൽ ഡെൽഹി അംബേദ്കർ കോളനിയിലെ താമസക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം മുനമ്പത്ത് നിന്നും യാത്ര പുറപ്പെട്ടത്. ന്യൂസിലാൻഡ്, ഓസ്ട്രേലിയ തീരങ്ങളെ ലക്ഷ്യമിട്ടാണ് ഇവർ പോയതെന്നാണു പൊലീസിന്റെ അനുമാനം. ഇതേത്തുടർന്നു ബോട്ട് കണ്ടെത്തി തിരിച്ചയക്കാൻ ഈ രാജ്യങ്ങളുമായി കേരള പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും തീര സേനകൾ ഇന്ത്യൻ ബോട്ടിനായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കേരള തീരത്തു നിന്നും പുറപ്പെട്ടാൽ 20 ദിവസത്തിനകം ഈ രാജ്യങ്ങളിൽ എത്താൻ സാധിക്കും. ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും ബോട്ടിൽ കരുതിയിട്ടില്ല. നവജാത ശിശു ഉൾപ്പെടെ 22 കുട്ടികൾ ബോട്ടിൽ ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബോട്ട് ഏതെങ്കിലും തീരത്ത് അടുത്തിരിക്കാനാണ് സാധ്യതയെന്ന് എസ്പി രാഹുൽ ആർ.നായർ വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ പിന്നീടു പൊളിച്ചു കളയുകയോ, എത്തപ്പെടുന്ന രാജ്യങ്ങളിലെ തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് മറിച്ചു വിൽക്കുകയോ ചെയ്യുകയാണ് പതിവ്.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഏതാനും പൊലീസ് ഉദ്യോഗസ്ഥർ ഡെൽഹിയിൽ തങ്ങുന്നുണ്ട്. ബോട്ടിൽ പോയവരുടെ ബന്ധുക്കൾ അംബേദ്കർ കോളനിയിൽ താമസമുണ്ട്. തീരം വിട്ടവർ ഇവരുമായി ബന്ധപ്പെടാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് പൊലീസ്. മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം വെങ്ങാന്നൂരിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജൻ ശ്രീകാന്തനും കുടുംബവും ഉൾപ്പെടെയുള്ളവർ ബോട്ടിലുണ്ട്.
കേസിൽ വെങ്ങാനൂർ സ്വദേശി അനിൽകുമാർ, ന്യൂഡെൽഹി അംബേദ്കർ കോളനി നിവാസികളായ പ്രഭു (പ്രഭാകരൻ), രവി എന്നിവരെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡിഷ്യൽ റിമാൻഡിലാണ്. ശ്രീകാന്തനും അനിൽകുമാറും ചേർന്നാണു വെങ്ങാനൂർ സ്വദേശി ജിബിൻ ആന്റണിയിൽ നിന്നും ദയാമാതാ-രണ്ട് ബോട്ട് വാങ്ങിയത്. അംബേദ്കർ കോളനിയിൽ നിന്നും മനുഷ്യക്കടത്തിന് ആളുകളെ ഏർപ്പാടാക്കിയതു പ്രഭുവും രവിയും ചേർന്നാണ്.
മാല്യങ്കര യാർഡിൽ നിന്നും ബാഗുകളും വസ്ത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണു മനുഷ്യക്കടത്ത് പുറം ലോകമറിഞ്ഞത്. ചെറായി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും ബാഗുകൾ കണ്ടെത്തി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ചെന്നൈ, കോയമ്പത്തൂർ, തിരുവള്ളൂർ, ന്യൂഡൽഹി ഉൾപ്പെടെ 11 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.