പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊലക്കേസ് പ്രതികൾ തട്ടികൊണ്ടു പോയി: പ്രതികൾ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരിമാർ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മയക്കുമരുന്നു ലോബിയുടെ വലയിൽ അകപ്പെട്ടു രാത്രി വീടു വിട്ടിറങ്ങിയ സംഭവത്തിൽ കൊലക്കേസ് പ്രതികളായ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. യുവാക്കളോടൊപ്പം അർദ്ധരാത്രി ബൈക്കിൽ സ്ഥലം വിട്ട പെൺകുട്ടികളിൽ രണ്ടു പേരെ കടൽത്തീരത്ത് കാണാതായതും പരിഭ്രാന്തി പരത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതിനു പ്രതികൾക്കെതിരെ ജൂവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തു. വൈപ്പിൻ എടവനക്കാട് വാച്ചാക്കൽ സ്വദേശികളായ മൂന്നു പെൺ കുട്ടികളാണു കഴിഞ്ഞ ദിവസം അർധരാത്രി വീട്ടുകാർ ഉറങ്ങിക്കിടന്ന സമയത്തു സ്ഥലം വിട്ടത്. ഇവരിൽ രണ്ടു പേർ സഹോദരിമാരും ഒരാൾ സമീപവാസിയായ പെൺകുട്ടിയുമാണ്. സഹോദരിമാരിൽ ഇളയ കുട്ടി ഒൻപതാംക്ലാസ് പഠനം പൂർത്തിയാക്കിയ ആളും മൂത്തയാൾ പ്ലസ്ടു വരെ പഠിച്ചയാളുമാണ്. ഇരുവർക്കും പതിനെട്ട് വയസ് പൂർത്തിയായിട്ടില്ല. സമീപവാസിയായ പെൺകുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞതു മാസങ്ങൾ മുമ്പും.
മോദി സര്‍ക്കാരിന്റെ പ്രകടനം യുപിഎ സര്‍ക്കാരിനേക്കാള്‍ താഴെ....കണക്കുകളില്‍ കോണ്‍ഗ്രസ് മുന്നില്‍!!
ഇന്നലെ പുലർച്ചെ നാലരയോടെ സഹോദരിമാരിൽ മൂത്ത പെൺകുട്ടി അവശനിലയിൽ വീട്ടിൽ തിരിച്ചെത്തിയതോടെയാണു സംഭവം പുറത്തായത്. മൂന്നു പേരും കൂടി അർദ്ധരാത്രി ഞാറയ്ക്കൽ കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാൻ പോയെന്നും തിരിച്ചു കരയിൽ കയറി താൻ ഫോൺ ചെയ്യുന്നതിനിടെ രണ്ടു പേരെയും കാണാതായെന്നുമാണ് മൂത്ത കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതോടെ ഇരുവരും തിരയിൽ പെട്ടെന്ന സംശയത്തെ തുടർന്നു ഞാറയ്ക്കൽ പൊലീസും പറവൂർ ഫയർഫോഴ്സും തീരദേശ പൊലീസും മറൈൻ ഫോഴ്സും കുഴുപ്പിള്ളി ബീച്ച് കേന്ദ്രീകരിച്ചു രാവിലെ മുതൽ വ്യാപക തെരച്ചിൽ തുടങ്ങി. തിരച്ചിൽ തുടരുന്നതിനിടെ കാണാതായ പെൺകുട്ടികളിൽ ഒരാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കോഷൻ എടവനക്കാട് മായാബസാർ ഭാഗത്ത് കിട്ടിയതോടെ പെൺകുട്ടികൾ ജീവനോടെയുണ്ടെന്നു വ്യക്തമായി.
കാണാതായ പെൺകുട്ടികളിൽ ഒരാളുടെ മാതൃസഹോദരൻ തന്നെയാണ് ഇവരെ കുഴുപ്പള്ളി ബീച്ചിന് 150 മീറ്റർ അകലെ തെങ്ങിൻതോപ്പിൽ രാവിലെ പത്തരയോടെ കണ്ടെത്തിയത്. ഇരുവരും പേടിച്ചരണ്ട നിലയിലായിരുന്നു. മൂത്ത സഹോദരിയുൾപ്പെടെ മൂന്നു പേരെയും ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണു കൊലക്കേസ് പ്രതികളുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം വെളിപ്പെട്ടത്. നാലു മാസം മുമ്പു കുഴുപ്പിള്ളി ബീച്ചിൽ സന്ദർശനത്തിന് എത്തിയ നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുഴുപ്പള്ളി പള്ളത്താംകുളങ്ങര വാടേപ്പറമ്പിൽ വീട്ടിൽ വിഷ്ണു, എടവനക്കാട് മായാബസാർ കടുത്താട്ടിൽ വീട്ടിൽ നജ്മൽ (നെജു) എന്നിവരുടെ നേതൃത്വത്തിലാണ് പെൺകുട്ടികളെ രണ്ടു ബൈക്കുകളിലായി രാത്രി കൊണ്ടുപോയതെന്നു തിരിച്ചറിഞ്ഞു.
പോകുംവഴി പൊലീസ് പട്രോളിങ് സംഘത്തെ കണ്ടു പെൺകുട്ടികളെ ബീച്ചിന് സമീപം ഉപേക്ഷിച്ചു കടന്നതായിട്ടാണു സൂചന. സഹോദരിമാരിൽ മൂത്ത കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിവുണ്ടെന്നും പൊലീസ് അറിയിച്ചു. കുഴുപ്പിള്ളി ബീച്ച് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘം യുവതികളെയും പെൺകുട്ടികളെയും മയക്കുമരുന്നു നൽകി വശീകരിച്ചു കൂട്ടിക്കൊണ്ടു പോയി ചൂഷണം ചെയ്യുന്നതായി സംശയം ഉയർന്നിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുകയാണ്. ഞാറയ്ക്കൽ സിഐ സജിൻ ശശി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.