റോഡിൽ നിറയെ കുഴികൾ; എണ്ണാൻ പൊതുമരാമത്ത് മന്ത്രിയെ ക്ഷണിച്ച് മുസ്ലീം ലീഗ്
പറവൂർ: നിത്യേന കണ്ടെയ്നർ ലോറികളടക്കം ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാത 66 ലെ പറവൂർ - മൂത്തകുന്നം റോഡിലെ കുഴിയെണ്ണാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എത്തണമെന്ന് മുസ്‌ലിം ലീഗ്. ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ കെ അബ്ദുല്ല നിവേദനം അയച്ചു.
റോഡ് താറുമാറായിട്ട് നാളുകളേറെയായി. പലവട്ടം വിവിധ സംഘടനകൾ പരാതിപ്പെട്ടു. കുറെ നാൾ മുൻപ് ചില കുഴി അടക്കൽ ചടങ്ങ് നടന്നു. അതെല്ലാം കനത്ത മഴയിൽ ഇളകിപ്പോയി. ഇപ്പോൾ ചിറ്റാറ്റുകരകവല, പട്ടണം കവല, മുനമ്പം കവല, തുരുത്തിപ്പുറം, ലേബർ ജംഗ്ഷൻ തുടങ്ങി വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്. ഇതു മൂലം വാഹനങ്ങൾ ഇഴഞ്ഞാണ് പോകുന്നത്. ദീർഘനേരമുള്ള ഗതാഗത കുരുക്കാണ് ഇതിന്റെ ഫലമായി സംഭവിക്കുന്നത്.
കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം അപരിചിതരായ വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഈയിടെ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്ര ചെയ്ത മന്ത്രി 2200 കുഴികൾ എണ്ണി ബോദ്ധ്യപ്പെടുകയും യഥാസമയം അറ്റകുറ്റപണികൾ ചെയ്യാതിരുന്നതിന് കെ എസ് ടി പി പൊൻകുന്നം ഡിവിഷൻ എക്സി.എൻജിനീയറെ സസ്പെൻറ് ചെയ്തെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ റോഡ് സന്ദർശിക്കാൻ ക്ഷണിച്ചതെന്നും മന്ത്രിയെ പരിഹസിക്കാനല്ലെന്നും അബ്ദുല്ല പറഞ്ഞു.