വിനായകന്റെ വിവാദ പരാമർശം; പ്രതികരണവുമായി എൻഎസ് മാധവൻ
എറണാകുളം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾകൊണ്ട് നിറയുകയാണ് സാമൂഹ്യമാധ്യമങ്ങൾ. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. ഇതിനകം തന്നെ സാമൂഹിക സംസ്‌കാരിക രംഗത്തിൽ പ്രവർത്തിക്കുന്നവർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
'വിനായകന്റെ അറ്റിറ്റ്യൂഡ് ഇതാണെങ്കിൽ അദ്ദേഹം വിർജിനായി മരിക്കും,' എന്നാണ് എൻഎസ് മാധവന്റെ ട്വീറ്റ്. മീ ടു എന്നതിന്റെ അർഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പ്രസ് മീറ്റിൽ പറഞ്ഞത്.

വേദിയിലുണ്ടായിരുന്ന നവ്യാ നായർ ഈ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചില്ലെന്ന ആക്ഷേപവും നവ്യക്കെതിരെ ഉയർന്നിരുന്നു. എന്നാൽ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നാണ് നവ്യയുടെ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.

'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകന്‍ പറഞ്ഞു.

വിനായകന്റെ ഈ പ്രസ്‌താവനകൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്. സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവർ നടനെതിരെ രംഗത്തെത്തി. വിഷയത്തിൽ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. സ്ത്രീകളെ പറ്റിയുള്ള വിനായകന്റെ കാഴ്ചപ്പാട് വികലമായി എന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും വിമർശിച്ചു. വിഷയത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമാണ് ശക്തമാവുകയാണ്.












Click it and Unblock the Notifications