നാവിക ആസ്ഥാനത്തെ അപകടം; സുരക്ഷാ വീഴ്ച പരിശോധിക്കും, ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് നിർത്തിയിടുന്ന ഹാങ്ങറിലുണ്ടായ അപകടം ഗുരുതരം
കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്ഥാനത്തു നാവിക ഉദ്യോഗസ്ഥർ മരിക്കാനിടയായ അപകടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നു നാവിക സേന പരിശോധിക്കും. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നാവിക സേന പ്രഖ്യാപിച്ച കോർട്ട് ഓഫ് എൻക്വയറിയുടെ പരിധിയിൽ ഇതുമുൾപ്പെടും. കൊച്ചി കേന്ദ്രമായുള്ള ദക്ഷിണ നാവിക സേനയുടെ എയർ സ്റ്റേഷൻ ഐഎൻഎസ് ഗരുഡയിലാണ് നാവിക സേനയുടെ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും നിർത്തിയിടുന്നത്.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ഇനത്തിൽപ്പെട്ട് ധ്രുവ് ഹെലികോപ്റ്ററുകൾ നിർത്തിയിടുന്ന ഹാങ്ങറുകളിൽ ഒന്നിലായിരുന്നു നാവിക സേനയെ ഞെട്ടിച്ച അപകടം. ഗുരുതര വീഴ്ചയായിട്ടാണു നാവിക സേന ഇതിനെ കാണുന്നത്. സ്ക്വാഡ്രൺ 322 ൽ ഉൾപ്പെടുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പരിശോധനയും അറ്റകുറ്റപ്പണിയും എയർ സ്റ്റേഷനിലെ ഹാങ്ങറുകളിലാണു നടക്കുന്നത്.
നാവിക സേനയുടെ ധ്രുവ് ഹെലികോപ്റ്ററുകളുടെ ഏക സ്ക്വാഡ്രണും കൊച്ചിയിലാണ്. ഹാങ്ങറിലെ വാതിൽ തകർന്നു വീണതാണ് അപകട കാരണമായി നാവികസേന നൽകുന്ന വിശദീകരണം. തള്ളിനീക്കാവുന്ന വലിയ ലോഹനിർമിത വാതിലുകളാണ് ഹാങ്ങറിലുള്ളത്. വാതിലുകളിൽ ഒന്നു റെയ്ലിൽ നിന്നും ഇളകി നിലംപതിച്ചതായിട്ടാണു പ്രാഥമിക നിഗമനം. ഹാങ്ങറിനകത്ത് ഇത്തരം നിരവധി വാതിലുകളുണ്ട്.
ഏവിയേഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇവിടെയെത്തി ഹെലികോപ്റ്ററുകളുടെ മുകൾ ഭാഗത്തു കയറി യന്ത്രഭാഗങ്ങൾ തുറന്നു ഇലക്ട്രിക്കൽ യന്ത്രങ്ങൾ പരിശോധിക്കും. ഇതിനായി ഇലക്ട്രിക്കൽ ബ്രാഞ്ചിൽ പെട്ട ചീഫ് പെറ്റി ഓഫിസർമാർ എത്തുമ്പോഴായിരുന്നു ദുരന്തം. ഇത്തരമൊരു വീഴ്ചയുണ്ടാകാൻ ഇടയാക്കിയ എല്ലാ സാഹചര്യങ്ങളും സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കും. കാലപ്പഴക്കമാണോ അപകടകാരണമെന്നും സംശയം ഉയർന്നുട്ടുണ്ട്. 1953 ൽ കമ്മിഷൻ ചെയ്ത നാവിക സേനയുടെ ഇന്ത്യയിലെ ഏറ്റവും കാലപഴക്കമേറിയ എയർ സ്റ്റേഷനുകളിൽ ഒന്നാണ്.
കഴിഞ്ഞ കൊല്ലം നവംബറിൽ എയർ സ്റ്റേഷനിൽ നിന്നും പറന്നുയർന്ന നാവിക സേനയുടെ ആളില്ലാ വിമാനം നിരീക്ഷണ പറക്കലിനിടെ കൊച്ചിയിൽ തകർന്നു വീണിരുന്നു. വെല്ലിങ്ടൺ ഐലൻഡിൽ ഇന്ധന ടാങ്കുകൾക്കിടയിലാണ് വിമാനം തകർന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എറണാകുളം നഗരത്തിൽ എത്തുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു അപകടം. ഇന്ധന ടാങ്കുകൾക്കു തീ പിടിക്കാതിരുന്നതിനാലാണ് അന്ന് വൻദുരന്തം ഒഴിവായത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ നാവിക സേന നിയോഗിച്ച കോർട്ട് ഓഫ് എൻക്വയറി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു.
1998 ൽ കൊച്ചിയിലെ നാവിക എയർക്രാഫ്റ്റ് യാർഡിലേക്ക് ഇന്ത്യൻ എയർലൈൻസിന്റെ ഡോണിയർ-228 വിമാനം തകർന്നു വീണെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു. നാവിക സേനാ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം 400 മീറ്റർ ഉയരത്തിലെത്തിയപ്പോൾ നിയന്ത്രണം വിട്ടു നിലം പൊത്തുകയായിരുന്നു. നാവിക എയർക്രാഫ്റ്റ് യാർഡിലെ കംപോണന്റ് റിപ്പയർ ഷോപ്പ് കെട്ടിടത്തിലേക്കാണു പതിച്ചത്.
വിമാനം പൂർണമായി കത്തിനശിക്കുകയും പൈലറ്റും യാത്രക്കാരും ഉൾപ്പെടെ ആറു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്നു പേർ മരിച്ചു. നാവിക സേന കെട്ടിടത്തിലുണ്ടായിരുന്ന ഒൻപതു പേർക്കും പരുക്കേറ്റു. ഇതിൽ മൂന്നു പേരുടേതു ഗുരുതരമായിരുന്നു. നാവിക സേനാ ആസ്ഥാനത്തു നിന്നും നെടുമ്പാശേരിയിലേക്ക് വിമാനത്താവളം മാറ്റിയതോടെയാണു ഇത്തരം അപകട സാധ്യത ഇല്ലാതായത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടപ്പോൾ കൊച്ചി നാവിക സേന താവളം സിവിലിയൻ വിമാനങ്ങൾക്കു തുറന്നു കൊടുക്കുമ്പോൾ ഇത്തരം അപകട സാധ്യത കൂടി നാവിക സേന കണക്കിലെടുത്തിരുന്നു.