വിമാനത്തിന്റെ ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണം പിടികൂടി
ശനിയാഴ്ച വൈകിട്ടോടെ മാലിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നാണ് 1.7 കോടി രൂപ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയത്

കൊച്ചി: വിമാനത്തിന്റെ ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണം പിടികൂടി. ടോയ്‌ലറ്റ് കേന്ദ്രീകരിച്ചുള്ള സ്വർണ കടത്ത് ശ്രമം നെടുമ്പോശ്ശേരി വിമാനത്താവളത്തിലെ ഡിആർഐ ഉദ്യോഗസ്ഥരാണ് പിടിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മാലിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നാണ് 1.7 കോടി രൂപ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയത്
വിമാനത്തിന്റെ ടോയ്‌ലറ്റിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. മസ്കറ്റിൽ നിന്നും മാലി വഴി എത്തി വിമാനം പിന്നീട് ഹൈദരാബാദിലേയ്ക്ക് പുറപ്പടേണ്ടതാണ്. ഇതിനിടയിൽ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മസ്കറ്റിൽ നിന്നുള്ള യാത്രക്കാരിലാരെങ്കിലും ഹൈദരാബാദിലെത്തിക്കാനായി ആണ് സ്വർണം സൂക്ഷിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ ഹൈദരാബാദിലേയ്ക്കുള്ള യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്.
നേരത്തെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗ്രീൻചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരി പിടിയിൽ. വ്യാഴാഴ്ച റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയതാണ് യുവതി. ഈ യുവതിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത് ഇവരിൽ നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വർണക്കട്ടികൾ ആണ് പിടിച്ചെടുത്തത്.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാനിറ്ററി നാപ്കിനിൽ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവർ
പറഞ്ഞു. ദേഹപരിശോധനയ്ക്കിടെ സ്വർണം കണ്ടെത്തി.
ഇറ്റലിയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്ന് 480.25 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു്. ഗ്രീൻചാനൽ വഴിയാണ് ഇവരും സ്വർണം കടത്താൻ ശ്രമിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നേരത്തെ കാപ്‌സ്യൂൾ രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത് പിടിച്ചിരുന്നു. 20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാപ്‌സ്യൂൾ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വർണവും നേരത്തെ പിടികൂടിയിരുന്നു.












Click it and Unblock the Notifications