കോതമംഗലത്ത് പുതിയ 220കെ വി സബ്സ്റ്റേഷൻ: ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വ്വഹിക്കും
എറണാകുളം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി കേരള സർക്കാരിന്റെ പശ്ചാത്തല സൗകര്യ വികസന നിധിയായ കിഫ്ബി സഹായത്തോടെ നിർമ്മിച്ച 220 കെ വി സബ്സ്റ്റേഷൻ 2021 ഫെബ്രുവരി 8 വൈകീട്ട് 3.30ന് ബഹു വൈദ്യുതി മന്ത്രി ശ്രീ. എം എം മണി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് 1940 കാലത്താണ് നിലവിലുള്ള 66 കെ.വി. സബ്സ്റ്റേഷൻ നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ ഗ്രിഡ് സബ്സ്റ്റേഷനായ ഇതുവഴിയാണ് പള്ളിവാസൽ, ചെങ്കുളം തുടങ്ങിയ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ്ജ വിതരണം സാധ്യമായിരുന്നത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന്റെ നാഴികക്കല്ലായ ഈ സബ്സ്റ്റേഷനിൽ നിന്നും ആറ് 66 കെ.വി. പ്രസരണ ലൈനുകളാണുണ്ടായിരുന്നത്. പെരുമ്പാവൂർ, ഇടത്തല, ആലുവ, കരിമണൽ, കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നീ സബ്സ്റ്റേഷനുകളുമായി കോതമംഗലം സബ്സ്റ്റേഷനെ ബന്ധിപ്പിച്ചിരുന്നു. വ്യവസായ മേഖലയായ പെരുമ്പാവൂരിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും നിർമ്മാണം പുർത്തിയാക്കിക്കൊണ്ടിരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ, തൊട്ടിയാർ, മാങ്കുളം, ഭൂതത്താൻകെട്ട് തുടങ്ങിയ ജലവൈദ്യുത പദ്ധതികളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം കുറച്ച് വിതരണം ചെയ്യുന്നതിനും വേണ്ടി ഈ 66 കെ വി സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.
കൂടാതെ ആലുവ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂർ, അടിമാലി, നേര്യമംഗലം മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുന്നതിനും ഇത് സഹായകമാണ്. 100 എം.വി.എ. ശേഷിയുള്ള രണ്ട് 220/110 കെ.വി. ട്രാൻസ്ഫോർമറുകളും 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി. ട്രാൻസ്ഫോർമറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് 220 കെ. വി. ഫീഡർ ബേകളും, എട്ട് 110 കെ.വി. ഫീഡർ ബേകളും വൈദ്യുതി പ്രസരണത്തിനായി പുതിയ 220 കെ വി സബ്സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്.
ഉപയോഗത്തിലില്ലാതിരുന്ന 220 കെ.വി. ഇടുക്കി - മാടക്കത്തറ ലൈനിൽ നിന്ന് 3.6 കിലോ മീറ്റർ പുതിയ ലൈൻ (220/110 കെ.വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ്) നിർമ്മിച്ച് ഇടുക്കിയിൽ നിന്നുമാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. സബ്സ്റ്റേഷന്റേയും ലൈനിന്റേയും നിർമ്മാണത്തിന് യഥാക്രമം 63.60 കോടി രൂപയുടെയും 10.3 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിന് 44.4 കോടി രൂപയും ലൈനിന്റെ നിർമ്മാണത്തിന് 7.7 കോടി രൂപയും മാത്രമേ ചെലവായിട്ടുള്ളു.