മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അനുമതി; കിഫ്ബിയിൽ നിന്നും
മൂവാറ്റുപുഴ: കിഴക്കന്‍ മേഖലയിലെ കായിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി മൂവാറ്റുപുഴ പിപി എസ്തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് കളമൊരുങ്ങി. കിഫ്ബിയില്‍ നിന്നും 32.55 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ചതോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടീവ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പികെ ശശിക്കെതിരായ പരാതി: പരാതിക്കാരിയായ നേതാവിനെ തള്ളി ഡിവൈഎഫ്, ഫേസ്ബുക്ക് പോസ്റ്റ് ഉചിതമല്ല
കിറ്റ്കോ തയ്യാറാക്കിയ രൂപരേഖയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍, ബാസ്കറ്റ്, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്കും, ആണ് കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലും ഒരുക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എയും, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് നിവേദനം നല്‍കിയിരുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിരവധി കായിക താരങ്ങള്‍ പരിശീലനത്തിനും മറ്റും മുനിസിപ്പല്‍ സ്റ്റേഡിയത്തിനെയാണ് ആശ്രയിച്ചിരുന്നത്. കിഴക്കന്‍ മേഖലയിലെ ആദ്യ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതോടെ മേഖലയിലെ കായികമേഖലയ്ക്ക് പുത്തനുണര്‍വ്വാകുമെന്നാണ് കരുതുന്നത്. കലൂര്‍ ജവഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിപ്പമുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിലേത്.
ഇഇസി മാര്‍ക്കറ്റിനു സമീപം പത്തേക്കറിലായി അന്തര്‍ദേശീയ നിലവാരത്തിലാണ് നിലവിലുള്ള സ്റ്റേഡിയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2008ലാണ് ആധുനിക സ്റ്റേഡിയം നിര്‍മാണത്തിന് പദ്ധതി തയാറാക്കിയതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. സ്റ്റേഡിയം നിര്‍മാണത്തിന് ഇതുവരെ ചെലവായത് 6.36 കോടി രൂപയാണ്.
പ്രാരംഭ നിര്‍മാണത്തിന് അന്നു കായിക മന്ത്രിയായിരുന്ന എം വിജയകുമാര്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നു നാലു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെയാണ് പദ്ധതിക്ക് ജീവന് വച്ചത്. സംസ്ഥാന സര്‍ക്കാരിനുപുറമെ കേന്ദ്ര സ്പോര്‍ട്സ് കൗണ്‍സിലും 10 ലക്ഷം രൂപ നല്കി. പവലിയന് നിര്‍മാണത്തിന് 2.26 കോടി രൂപയും അനുവദിച്ചു. ഇതില്‍ 1.26 കോടി എംഎല്‍എയുടെയും,ശേഷിക്കുന്ന ഒരു കോടി നഗരസഭയുമാണ് അനുവദിച്ചത്. ഗ്രൗണ്ട് പുല്ല് പിടിപ്പിച്ച് മനോഹരമാക്കുന്ന ജോലിയും ഇതിനോടകം പൂര്‍ത്തിയായി. 25,000 പേര്‍ക്കിരുന്ന് മല്‍സരം കാണാവുന്ന തരത്തിലാണ് ഗാലറി നിര്‍മിച്ചിട്ടുള്ളത്. സ്റ്റേഡിയം പൂര്‍ത്തിയായതോടെ നിരവധി കായിക മത്സരങ്ങള്‍ക്ക് മൂവാറ്റുപുഴ വേദിയാകും.