എറണാകുളത്ത് ഷിഗെല്ല സ്ഥിരീകരിച്ചു: ചോറ്റാനിക്കര സ്വദേശിനി ചികിത്സയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ!!
കൊച്ചി: കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്തും രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56 കാരിയ്ക്കാണ് സ്ഥിരീകരീച്ചിട്ടുള്ളത്. പനി അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്. ഇതോടെ ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേർ മാത്രമാണ് നിലവിലുള്ളതെന്നും എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനം നടത്തിവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് രോഗപ്രതിരോധത്തിനായി വിതരണം ചെയ്തതുപോലെ ബാക്ടീരിയയെ ചെറുക്കുന്നതിനുള്ള ഗുളികകൾ വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 11 വയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ച കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ബുധനാഴ്ച ജില്ലയിൽ ആരോഗ്യ വിഭാഗം അടിയര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതിന് പിന്നാലെ ആരോഗ്യവിഭാഗവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷാ വിഭാഗവും മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഈ പ്രദേശത്ത് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം മുഖേനയും ഷിഗെല്ല രോഗം പടരാം. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങളും പ്രകടമായിത്തുടങ്ങും. രോഗം ബാധിച്ചവരുടെ മലത്തിൽ രക്തവും കാണപ്പെടാം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വം പാലിക്കുക, ചൂടോടെയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾ. കുട്ടികളിലാണ് രോഗം അപകടസാധ്യതയേറുന്നത്.












Click it and Unblock the Notifications