എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല രോഗം: രോഗിയുടെ നില തൃപ്തികരമെന്ന് ഡോക്ടർമാർ
കൊച്ചി: എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളുകളുടെ തുടർപരിശോധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതോടെയാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സലീം കുമാറിനേയും ധർമജൻ ബോൾഗാട്ടിയേയും കളത്തിലിറക്കാൻ യുഡിഎഫ്? പരിഗണിക്കുന്നത് ഈ മണ്ഡലങ്ങളിലേക്ക്?
ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ആരോഗ്യ വിഭാഗവും, മലയിടംത്തുരുത്തും വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തിയിട്ടുണ്ട്. തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടുകയും ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോക്ടർ ശ്രീദേവി. എസ് പ്രവർത്തനങ്ങൾ വിലയിരുത്തി.
ജില്ലയിൽ രണ്ടു ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കാനും ഗവ: മെഡിക്കൽ കോളേജ്, കളമശ്ശേരി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ബിന്ദു നിർദേശം നൽകിയിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. പ്രധാനമായും മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലുമാണ് രോഗം എളുപ്പത്തിൽ വ്യാപിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക. രോഗ ലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക എന്നിവ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഇതിന് പുറമേ വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക, കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക എന്നീ കാര്യങ്ങളും രോഗം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.