ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യം ചെയ്തേക്കും; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റേത് അടക്കം നിരവധി പരാതികള്‍
കൊച്ചി: അമ്മയുടെ കരള്‍ മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. സമൂഹമാധ്യമങ്ങളിലൂടെ പണം പിരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഭവത്തില്‍ നേരത്തേയും പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. ഫിറോസ് കുന്നുംപറമ്പിലിനെതിരെ മാത്രം മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ വര്‍ഷയാണ് ഫിറോസ് അടക്കമുള്ളവര്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്.

തുകയുടെ പങ്ക് വേണം
അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി സമൂഹമാധ്യമങ്ങളിലൂടെ സമാഹാരിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷയ ഫിറോസ് കുന്നുംപറമ്പില്‍ അടക്കം നാലുപേര്‍ക്കെതിരെ പരാതി നല്‍കിയത്. ഫിറോസ് കുന്നംപറമ്പിലിന് പുറമെ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിങ്ങനെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഭീഷണിപ്പെടുത്തി
അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായിരുന്നു വര്‍ഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പണം സമാഹരിച്ച് നല്‍കുന്ന സാജന്‍ കേച്ചേരി എന്നയാള്‍ വര്‍ഷയെ സഹായിക്കുകുയം ചെയ്തു. എന്നാല്‍ പിന്നീട് പണം തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇയാളും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

പരാതി
വര്‍ഷയുടെ പരാതിക്ക് പുറമെ മറ്റ് രണ്ട് പേരും ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കൃത്യമായ അന്വേഷണം ആവശ്യമെന്നാണ് ഇടപ്പളളി സ്വദേശികളായ അരുണ്‍ വിജയന്‍, ടി.എ ഫൈസല്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവും
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഒരു കോടിയിലേറെ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയത്. വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണ മാത്രമായി 60 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

ഹവാല ഇടപാടുകള്‍
ഇത്ര വലിയ തുക എത്തിയതില്‍ ഹവാല ഇടപാടുകള്‍ പരിശോധിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാജഹാന്റെ പരാതിയിലെ ആവശ്യം. കൊച്ചി സിറ്റി ഡിസിപിക്കാണ് ഷാജഹാന്‍ പരാതി നല്‍കിയത്. പരാതികളിലും ഉയരുന്ന ആരോപണങ്ങളിലും ഫിറോസിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

65 ലക്ഷത്തിലേറെ രൂപ
അമ്മയുടെ ചികിത്സയിക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കായിരുന്നു യുവതി അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ രൂപ അക്കൗണ്ടില്‍ എത്തി. ഇതോടെ തന്നെ ആരും ഇനി പണം അയക്കേണ്ടെന്ന് യുവതി അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പണം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു

വിവരങ്ങള്‍ പുറത്ത് വിടാറില്ല
ചികിത്സാ ആവശ്യത്തിനുള്ള പണം കിഴിച്ചുള്ള തുക യുവതിയില്‍ നിന്നും തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ ഹവാല ഇടപാടിന്‍റെ പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണ് പോലീസ് സംശയിക്കുന്നത്. അക്കൗണ്ടില്‍ അധികമായി വരുന്ന പണം മറ്റ് രോഗികളുടെ ചികിത്സയ്ക്കായി ചെലവഴിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇവര്‍ പുറത്ത് വിടാറില്ല.

ഒത്തുതീര്‍പ്പ്
അതേസമയം വര്‍ഷയുമായുള്ള പ്രശ്നത്തില്‍ ഒത്തുതിര്‍പ്പിനായി ഫിറോസ് കുന്നുംപറമ്പില്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. വര്‍ഷയെ ഫോണിൽ വിളിച്ച് ഫിറോസ് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാജൻ ചെയ്ത വീഡിയോ താനടക്കം ഷെയർ ചെയ്തതുകൊണ്ടാണ് ഇത്രവലിയ തുക അക്കൗണ്ടിലേക്കു വന്നതെന്നാണ് ഫിറോസ് പറയുന്നത്.

ഞങ്ങളെ വിശ്വസിച്ചാണ്
വര്‍ഷയുടെ അക്കൗണ്ടിലേക്ക് കോടികള്‍ വന്നത് തങ്ങളെ വിശ്വസിച്ചാണെന്നാണ് ഫിറോസ് പറയുന്നത്. ചികിത്സകഴിഞ്ഞുള്ള ബാക്കി പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നൽകണം. ഓപ്പറേഷനും മറ്റു ചികിത്സയ്ക്കും വീട് പണിയാനുമെല്ലാമായി 80 ലക്ഷം വർഷയ്ക്ക് മാറ്റിവെക്കാമെന്നും ബാക്കി തുക സഹായത്തിനായി കൊടുക്കണമെന്നുമാണ് ഫിറോസ് ആവശ്യപ്പെടുന്നത്.
Recommended Video













Click it and Unblock the Notifications