കുട്ടമ്പുഴ ആദിവാസി ഊരുകളിൽ പുതിയ പദ്ധതി; 'ഊര് ആശ' പദ്ധതി ഓഗസ്ത് മുതൽ
കൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി ഊര് ആശ പദ്ധതി ഓഗസ്റ്റ് മുതല്‍ നടപ്പാക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഊര് ആശയായി തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേക സംഘത്തിനുമുളള പരിശീലനം ജൂലായില്‍ പൂര്‍ത്തിയാകും. 14 ആദിവാസി ഊരുകളിലും ആശ പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തും. നിലവില്‍ എട്ട് ആശമാരെ തിരഞ്ഞെടുത്തു കഴിഞ്ഞു.
ഓരോ ഊരുകളും സന്ദര്‍ശിച്ച് ആദിവാസി കോളനിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അത്യാവശ്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട്, ആരോഗ്യ പരിരക്ഷ ലഭിക്കാനുള്ള പ്രയാസം, മദ്യാപനം, പുകവലി, അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരക്കുറവ്, വേനല്‍ക്കാലത്ത് കുടിവെളളക്ഷാമം, ഗര്‍ഭ നിരോധന ഗുളികകളുടെ അമിത ഉപയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഇട്ക്ക് പഠനം നിര്‍ത്തുന്നതും പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള വിവാഹം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു.
ഇവ പരിഹരിക്കുന്നതിന് ഉറിയംപെട്ട് അടക്കമുള്ള 14 ആദിവാസി കുടികളിലും അവിടെ നിന്നു തന്നെയുള്ള സംഘത്തെ രൂപീകരിച്ച് പരിശീലനം നല്‍കുകയാണ് ഊര് ആശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എം ജില്ല പ്രോഗ്രാം മനേജര്‍ ഡോ. മാത്യൂസ് നമ്പേലി പറഞ്ഞു. സംഘത്തില്‍ നിന്ന് ഒരാളെ ഊര് ആശയായി നിയോഗിക്കും. ഇവര്‍ക്ക് ജൂലായ് മാസം പ്രധാന ആരോഗ്യ പരിരക്ഷ സംബന്ധിച്ച് പരിശീലനം നല്‍കും. പ്രധാനമായും അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, പ്രാഥമിക ചികിത്സ, തുടങ്ങിയവ സംബന്ധിച്ചാണ് പരിശീലനം. പനി, വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും നല്‍കും.
മാസത്തിലൊരിക്കല്‍ ഓരോ ഊരിലും ഡോക്ടര്‍ എത്തി പരിശോധന നല്‍കും. ആശ പ്രവര്‍ത്തകയുടെ നിര്‍ദേശപ്രകാരം രോഗിയെ ചികിത്സിക്കുന്നതിന് മറ്റു ആശുപത്രികളിലെത്തിക്കേണ്ടി വന്നാല്‍ അതിനുള്ള ചെലവ് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മടക്കി നല്‍കും. മെഡിക്കല്‍ കോളേജിലേക്കോ താലൂക്ക് ആശുപത്രികളിലേക്കോ പോകേണ്ടി വന്നാലും ഇതിനുള്ള ചെലവും വഹിക്കും. ജൂലായില്‍ പരിശീലനം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങും. മദ്യപാനം, പുകയിലെ, കുട്ടികളുടെ പഠനം, നേരത്തേയുള്ള വിവാഹം, അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരോഷകാഹാരം തുടങ്ങിയവയക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളും ഊര് ആശയുടെ നേതൃത്വത്തിലുളള സംഘം നിര്‍വഹിക്കും.
ട്രൈബല്‍ ഹോസ്റ്റലുകളിലുള്ള കുട്ടികള്‍ക്കുള്ള ആരോഗ്യ സംരക്ഷണത്തിനും മുന്‍ഗണന നല്‍കും. ഈ കുട്ടികളെ ഊര് ആശ പ്രവര്‍ത്തകയോടൊപ്പം സഹകരിച്ച് ഓരോ കുടുംബങ്ങളിലും മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.