കേസുകൾ ഒത്തുതീർപ്പാക്കാൻ കോക്കസ്; ഓപ്പറേഷൻ തണ്ടർ തുടരും, അഭിഭാഷകരും പൊലീസും ഒത്തുകളിക്കുന്നു!
കൊച്ചി: കേസുകൾ ഒത്തുതീർപ്പാക്കാൻ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ അഭിഭാഷകരും പൊലീസും സർക്കാർ ഡോക്റ്റർമാരും ഉൾപ്പെട്ട ഇടനില സംഘം സജീവമാണെന്നു വിജിലൻസ് റിപ്പോർട്ട്. കഴിഞ്ഞ 22നു സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിൽ ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ ആറു പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു വിജിലൻസ് ഡയറക്റ്റർക്ക് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സെൻട്രൽ റേഞ്ച് എസ്പി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ചു പരാമർശം.
എൻടിആറിന്റെ
കൊച്ചുമകൻ
വൈഎസ്ആർ
കോൺഗ്രസിലേക്ക്;
അമ്മ
ബിജെപിയിൽ,
അച്ഛൻ
നായിഡുവിന്റെ
മുഖ്യശത്രു
എറണാകുളം സെൻട്രൽ, അങ്കമാലി, ചേരാനല്ലൂർ, കുന്നത്തുനാട്, കോതമംഗലം, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതൽ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പരാമർശമുള്ളത് അങ്കമാലി, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലാണ്. സാമ്പത്തിക തിരിമറി കേസുകൾ, വാഹനാപകട കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൂഴ്ത്തിവയ്ക്കുന്നതായും ഇടനിലക്കാർക്ക് ഇടപെടാൻ അവസരമൊരുക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വാഹനാപകട കേസുകളിലാണ് ഡോക്റ്റർമാരും അഭിഭാഷകരും പൊലീസുകാരും ഒത്തു കളിക്കുന്നത്. വൻനഷ്ടപരിഹാരം വാങ്ങിത്തരാൻ അഭിഭാഷകർ രംഗത്തുണ്ട്. ഇവർക്കു കേസുകൾ തരപ്പെടുത്തി കമ്മിഷൻ വാങ്ങുന്ന ഡോക്റ്റർമാരും പൊലീസുകാരും സജീവം. ഇതു സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചു.
വഞ്ചാനാകുറ്റം ഉൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിൽ എറണാകുളം സെൻട്രൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അങ്കമാലി പൊലീസിനെതിരേയും സമാന പരാമർശങ്ങളുണ്ട്. രണ്ടു പൊലീസ് സ്റ്റേഷനുകളിലേയും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ (എസ്എച്ച്ഒ) ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ശുപാർശ ചെയ്തു.
സ്റ്റേഷനുകളിൽ പേഴ്സണൽ കാഷ് ഡിക്ളറേഷൻ രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്നും വിവിധ കേസുകളിൽ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും വാഹനങ്ങളുടെ താക്കോലുകളും സ്റ്റേഷനുകളിൽ ഇല്ലെന്നതും ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. പരാതികൾ കിട്ടിയാൽ രസീത് നൽകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. സ്റ്റേഷനുകളുടെ പ്രവർത്തനം സംബന്ധിച്ചു വിശദ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്റ്റർക്ക് സമർപ്പിച്ചിരിക്കുന്നത്.