കീരംപാറ- ഭൂതത്താൻകെട്ട് റോഡിൽ കലുങ്ക് തകർന്നു: കലുങ്ക് മീറ്ററുകള്‍ താഴേക്ക് പതിച്ചു!
കോതമംഗലം: കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ കലുങ്ക് തകർന്നു.ഭൂതത്താൻകെട്ട്, ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.ആർ.ഡി.ഒ സംഭവ സ്ഥലം സന്ദർശിച്ചു. ഗതാഗതം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി. ഭൂതത്താൻകെട്ട് ജംഗിൾ പാർക്കിന് സമീപമാണ് (പഴയ ഈറ്റക്കടവ്) കലുങ്ക് ഇടിഞ്ഞതിനെ തുടർന്ന് റോഡ് പൂർണമായും തകർന്നത്. പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ള 45 വർഷത്തിലേറെ പഴക്കമുള്ള കലുങ്കാണ് വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചോടെ തകർന്നത്.ഭൂതത്താൻകെട്ട് ഡാമിൻ്റെ കാച്ച്മെൻ്റ് ഏരിയയിൽപ്പെട്ട സ്ഥലമാണിത്. ഡാമിലേക്ക് സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടന്ന് പോകുന്നതിന് വേണ്ടി നിർമ്മിച്ച കലുങ്കാണിത്.
കാൽനട പോലും സാധ്യമല്ലാത്ത വിധത്തിൽ റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചിരിക്കുകയാണ്.റോഡ് തകർന്നതറിയാതെ പുലർച്ചെ ഇതുവഴിയെത്തിയ ബൈക്കിൽ കടന്നു പോയ സഹോദരങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ മൈലാടുംകുന്ന് ഐപ്പിളളിൽ ജയൻ (37) സഹോദരൻ വിജയൻ (33) എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡ് പൂർണമായും ഇടിഞ്ഞത് കാരണം വടാട്ടുപാറ-ഇടമലയാർ ഭാഗത്തുള്ളവർക്ക് പുറത്ത് കടക്കാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടേയ്ക്കുള്ള ഏക ഗതാഗത മാർഗ്ഗമാണ് ഇതോടെ തകർന്നിരിക്കുന്നത്.അപകട വിവരമറിഞ്ഞ് ഇവിടേയ്ക്ക് വിവിധയിടങ്ങളിൽ നിന്ന് ആളുകൾ ഇവിടെക്ക് എത്തി കൊണ്ടിരിക്കുകയാണ്.സംഭവം ഉണ്ടായ ഉടനെ പെരിയാർവാലി അധികൃതരുടെ നേതൃത്വത്തിൽ കലുങ്കിൻ്റെ ഭാഗത്തെ മണ്ണ് നീക്കിവെള്ളം ഒഴുകുന്നതിന് പൈപ്പുകൾ സ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. മുവാറ്റുപുഴ ആർ.ഡി.ഒ എസ്.ഷാജഹാൻ സംഭവസ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
റോഡിനിരുവശവും ബാരിക്കേഡ് സ്ഥാപിക്കുവാനും, രാത്രി കാലത്ത് ആവശ്യമായ വെളിച്ചം ഒരുക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തു. കോതമംഗലം തഹസിൽദാർ ആർ.രേണു, റവന്യു,പോലീസ്, ടെലഫോൺ ഉദ്യോസ്ഥരും സ്ഥലത്തുണ്ട്. തകർന്ന കലുങ്കിന് പകരം പൈപ്പുകൾ സ്ഥാപിച്ച് പാറമക്ക് ഇട്ട് നികത്തി രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.റോഡ് തകർന്നതോടെ വടാട്ടുപാറ, ഇടമലയാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.