Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് വോട്ട് പിടിക്കാന്‍ രാജീവിന്റെ ആപ്പ്: കളമശേരിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സഹയാത്രികരായ യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ പി രാജീവ് എന്ന പേരിലുള്ള ആപ്പ് ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പുറത്തിറക്കിയത്.

സാങ്കേതിക വിദ്യയെ സാമൂഹിക വികാസത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് മൊബൈല്‍ അപ്ലിക്കേഷന് പിന്നിലുള്ളതെന്ന് കലൂര്‍ ലെനിന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പി. രാജീവ് പറഞ്ഞു.പുതിയ തലമുറയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാനും അവരുമായി ആശയവിനിമയം നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യവും ആപ്പില്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി. രാജീവ് പറഞ്ഞു. വിനീത് ചന്ദ്രന്‍, സുവിന്‍ദാസ്, കിരണ്‍ എം.ആര്‍, ആഷിക് ശ്രീനിവാസന്‍, ശരത് കുമാര്‍, സജിന്‍ അബ്ദുസമദ് എന്നിവരാണ് മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോം ഐ.ടി എന്ന ടെക്കി കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് ആഷിക് ശ്രീനിവാസന്‍ പറഞ്ഞു.

ആലാങ്ങാടിലെ അവസാന സ്വീകരണ കേന്ദ്രമായ മാളികംപീടികയില്‍ വെച്ച് രജനി സുരേന്ദ്രന്‍ പി രാജീവിന് സ്ഥാനാര്‍ത്ഥിയുടെ ഛായാചിത്രം സമ്മാനിച്ചു. പിന്നീട് കുന്നുകരയിലും കരുമാലൂരിലും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം കാരക്കുന്നില്‍ പര്യടനം സമാപിച്ചു. പര്യടനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ്‌കുമാര്‍, സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ ഹുസൈന്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിങ്, ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ ബാബു തുടങ്ങിയവര്‍ അനുഗമിച്ചു.

 സ്വീകരണത്തിനൊപ്പം പച്ചക്കറികള്‍

സ്വീകരണത്തിനൊപ്പം പച്ചക്കറികള്‍

സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ കൊണ്ടുപോരാന്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങള്‍ പോരാതെ വരികയാണ് പി രാജീവിന്റെ ഓരോ സ്വീകരണ കേന്ദ്രത്തിലും. ജൈവജീവിത സംസ്‌കാരത്തിന്റെ ജില്ലയിലെ പ്രചാരകന്റെ പര്യടനത്തിലെ ഇന്നലത്തെ കാഴ്ച്ച ജൈവമയമായിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ കളമശേരി നിയോജക മണ്ഡലം രണ്ടാം ഘട്ട പൊതു പര്യടനം കളമശേരി എച്ച്എംടി കോളനിയില്‍ നിന്നാരംഭിച്ചു. സ്വീകരണ പൊതുയോഗം പ്രശസ്ത സംവിധായകന്‍ എംഎ നിഷാദ് ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാസിസം വീടിന്റെ അടുക്കളപ്പുറത്തേക്ക് വരെ കടന്നുകയറുന്ന കാലഘട്ടത്തില്‍ രാജീവിനെ പോലുള്ളവര്‍ ലോക്സഭയില്‍ വിജയിച്ച് കയറേണ്ടത് രാജ്യത്തിന്റെ തന്നെ ആവശ്യമാണെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലയളവില്‍ മറൈന്‍ ഡ്രൈവില്‍ വെച്ച് പോലീസുകാരുടെ തല്ല് കൊള്ളുമ്പൊഴും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന രാജീവിനെ സ്വീകരണ വേദിയില്‍ വെച്ച് അദ്ദേഹം ഓര്‍ത്തെടുത്തു. സിപിഐ നേതാവ് സക്കീര്‍ ആഞ്ഞിലിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് എറണാകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സിഎം ദിനേശ് മണി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം എംടി നിക്സണ്‍, സിപിഎം ഏരിയാ സെക്രട്ടറി വി.എം സക്കീര്‍ ഹുസൈന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി സി.എസ്.എ കരീം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 സയന്‍സ് പാര്‍ക്ക്

സയന്‍സ് പാര്‍ക്ക്

താന്‍ രാജ്യസഭാ എം.പിയായിരുന്നപ്പോള്‍ കളമശ്ശേരിയില്‍ കൊണ്ടുവന്ന ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ സാഹചര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. സയന്‍സ് പാര്‍ക്ക് വരുന്ന സമയത്ത് കളമശേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് ഭരണമായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്കും കുട്ടികള്‍ക്കും സയന്‍സ് പാര്‍ക്ക് പദ്ധതി എങ്ങനെ ഉപകാരപ്പെടും എന്ന ചിന്തയില്‍ നിന്ന് കൊണ്ടാണ് അത് യാഥാര്‍ഥ്യമാക്കിയത് എന്ന് രാജീവ് പറഞ്ഞു. മറ്റക്കാട്, എന്‍എഡി സഹൃദയ നഗര്‍, നോര്‍ത്ത് കളമശേരി, ബി.ടി.ആര്‍ കവല, കരിപ്പായി, ഗ്ലാസ് കോളനി, എസ്എന്‍ഡിപി കവല, കൊല്ലം മുറി ജങ്ഷന്‍, കൂനംതൈ, ഉള്ളിയന്നൂര്‍, കുഞ്ഞുണ്ണിക്കവല, കിഴക്കേ കടുങ്ങല്ലൂര്‍, അമ്പലം, ഫെറി ജങ്ഷന്‍, കൈന്റിക്കര തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥിയുടെ പര്യടന വാഹനത്തിന്റെ സഞ്ചാരപഥത്തിലും നാട്ടുകാര്‍ സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

 വന്‍ സ്വീകരണം

വന്‍ സ്വീകരണം

രാഷ്ട്രീയത്തിനതീതമായി മുപ്പത് വര്‍ഷക്കാലം കളമശ്ശേരിയിലെ ജനങ്ങള്‍ക്കൊപ്പം നിന്ന പി. രാജീവിനെ വരവേല്‍ക്കാന്‍ കളമശ്ശേരിയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജനാവലിയാണ് കാത്തുനിന്നത്. ഓരോയിടത്തും സ്ഥാനാര്‍ഥിക്ക് ജൈവപച്ചക്കറികള്‍ കൈമാറുന്ന കാഴ്ച്ചയില്‍ രാജീവിന് കളമശ്ശേരിയിലെ ജനങ്ങളുമായുള്ള ആത്മബന്ധത്തിന്റെ ആഴം കാണാമായിരുന്നു. കാര്‍ബോറണ്ടം കമ്പനിയുടെ മുമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാ തൊഴിലാളികളും പങ്കെടുക്കുകയുണ്ടായി. മുമ്പ് പി. രാജീവ് ദീര്‍ഘകാലം കാര്‍ബോറണ്ടം കമ്പനിയിലെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അതേ തൊഴിലാളി യൂണിയന്റെ രക്ഷാധികാരിയാണ്. ആലങ്ങാട് കണ്ണിരിത്തിയില്‍ മുളക് തെകള്‍ നല്‍കിയാണ് ആളുകള്‍ രാജീവിനെ സ്വീകരിച്ചത്. ഏലൂര്‍ ഫാക്ടിലെ ട്രെയിനിയായ സനീഷ് വരച്ച രാജീവിന്റെ ഛായാചിത്രമാണ് സമ്മാനിച്ചത്. മാടമ്പിയില്‍ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നവരില്‍ രാജീവ് പഠിച്ച കളമശ്ശേരി പോളി ടെക്നിക്കിലെ അദ്ധ്യാപകയായിരുന്ന സെലീനയുമുണ്ടായിരുന്നു. ഉച്ചക്ക് ശേഷം ആലങ്ങാട്ട് മേത്താനം, മണ്ണത്താഴം, മാടമ്പി, കണ്ണിരിത്തി, നീറിക്കോട് പറയന്‍തുരുത്ത്, ആലങ്ങാട് മാര്‍ക്കറ്റ്, മാളികം പീടിക തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ സ്ഥാനാര്‍ത്ഥി ഏറ്റുവാങ്ങി.

 സിനിമാ സെറ്റിലും വരവേല്‍പ്പ്

സിനിമാ സെറ്റിലും വരവേല്‍പ്പ്

സുഹൃത്തുക്കളും സഖാക്കളും ഒരുക്കുന്ന സിനിമയുടെ സെറ്റിലേക്ക് അതിഥിയായി പി. രാജീവ് എത്തി. കലൂര്‍ എ ജെ ഹാളില്‍ ചിത്രീകരണം നടക്കുന്ന 'ട്രാന്‍സ്' എന്ന സിനിമയുടെ സെറ്റിലേക്ക് ഇന്നലെ ഉച്ചക്ക് കയറി വന്ന പി. രാജീവിനെ ഫഹദ് ഫാസില്‍, നസ്റിയ നസിം, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കളമശേരിയിലെ പ്രചാരണത്തിരക്കിനിടയില്‍ നിന്നെത്തിയ രാജീവ് ഉച്ചയൂണ് താരങ്ങള്‍ക്കൊപ്പമാക്കി. ഇരുപത്തഞ്ച് വര്‍ഷമായി പി. രാജീവിനെ അടുത്തറിയുന്നവരാണ് താനും അന്‍വര്‍ റഷീദുമെന്ന് അമല്‍ നീരദ് പറഞ്ഞു. ആ സൗഹൃദത്തിന്റെ ഒത്തുചേരല്‍ മാത്രമാണിത്. പി. രാജീവിന്റെ വിവാഹം നടന്നത് എ ജെ ഹാളിലാണെന്ന് അമല്‍ നീരദ് പറഞ്ഞപ്പോള്‍, ഇവിടത്തെ ഭക്ഷണത്തിന് അതുകൊണ്ട് പ്രത്യേക രുചിയാണെന്ന് പി. രാജീവ് പ്രതികരിച്ചു. പി. രാജീവിന് താരങ്ങള്‍ വിജയാശംസ നേര്‍ന്നപ്പോള്‍ സിനിമക്ക് പി. രാജീവും വിജയാശംസ നേര്‍ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+