തൃപ്പൂണിത്തുറ ഇരുമ്പ് പാലത്തിൽ കണ്ണുവെച്ച് ആക്രി വ്യാപാരികൾ: പഴയത് പൊളിച്ച് പുതിയ പാലം!
തൃപ്പൂണിത്തുറ: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുമ്പ് പാലം പൊളിച്ച് പുതിയ പാലം പണിയാനുള്ള തീരുമാനം വന്നതോടെ ആക്രി വ്യാപാരികളും പ്രതീക്ഷയിൽ. ശുദ്ധമായ ഉരുക്ക് ഉപയോഗിച്ചാണ് പഴയ പാലം നിർമിച്ചിരിക്കുന്നത്. മധ്യഭാഗം താഴേക്ക് ഇരുന്നു പോയതല്ലാതെ പാലത്തിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. തൂണുകൾ പോലും ഒരു കേടുമില്ലാതെയിരിക്കുന്നു.
പുതിയ പാലം നിർമിക്കുമ്പോൾ പൊളിക്കുന്ന പഴയ പാല പൈതൃക സ്മൃതിയായി തൃപ്പൂണിത്തുറ ഹിൽ പാലസിലേക്കു മാറ്റണമെന്നാണ് ആവശ്യം. എന്നാൽ, പാലം അപ്പാടെ മ്യൂസിയത്തിലേക്കു മാറ്റുക പ്രായോഗികവുമല്ല. പാലം പൊളി തുടങ്ങിയാൽ അതിപുരാതനമായ അവശിഷ്ടങ്ങൾ കൈക്കലാക്കാൻ സംസ്ഥാന തല ആക്രി വ്യാപാരികൾ തയാറെടുത്തു കഴിഞ്ഞെന്നാണ് നാട്ടുകാരുടെ ആശങ്ക.

നൂറ്റാണ്ടുകൾക്ക് മുൻപ് ഇരുമ്പ് പാലം പണി തീർന്ന് ബാക്കി വന്നിരുന്ന ഉരുക്ക് തൂണുകൾ അവിടെ തന്നെ കിടക്കുകയായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രം 1920ൽ പൂർണത്രയീശ ക്ഷേത്രത്തിൽ തീപിടിത്തമുണ്ടായ ശേഷം ആനക്കൊട്ടിൽ പുതുക്കി പണിതത് ഈ തൂണുകൾ ഉപയോഗിച്ചാണ്. ഇത്രയും ചരിത്രങ്ങൾ ഉറങ്ങുന്ന പാലം അവിടെത്തനെ സൂക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലം പൊളിച്ചാൽ ഒരു സാധനം പോലും ലഭിക്കില്ലെന്നും അതി വിദഗ്ദമായി അടിച്ചുമാറ്റപ്പെടുമെന്നും അതിനാൽ പാലം നിലനിർത്തിക്കൊണ്ടു തന്നെ പരിഹാരം കാണണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.












Click it and Unblock the Notifications