മഴുവന്നൂര്‍ പഞ്ചായത്തിലെ സംഘര്‍ഷം: മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്
കോലഞ്ചേരി: ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. ആസൂത്രണ സമിതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് മഴുവന്നൂർ പഞ്ചായത്തിൽ സംഘർഷമുണ്ടായത്. ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞുവെച്ചതും കൊവിഡ് പ്രോട്ടോക്കോ ലംഘിച്ചതിനും എഎസ്ഐയെ കയ്യേറ്റം ചെയ്ത സംഭവങ്ങളിലുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Recommended Video
കോടതി ഉത്തരവ് നേടി പോലീസ് സംരക്ഷണത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതാക്കളുൾപ്പെടെ 40ലധികം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന 400 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എഎസ്ഐയെ കയ്യേറ്റം ചെയ്ത കേസിൽ നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം കോടതിയലക്ഷ്യത്തിന് കേസുനൽകുമെന്ന് സാബു ജേക്കബ്ബും വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണ സമിതി യോഗത്തിന് വേണ്ടി പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെ പങ്കെടുപ്പിക്കാനുള്ള നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യോഗത്തിന് വേണ്ടി സാബു ജേക്കബ് എത്തിയാൽ തടയുമെന്ന് യുഡിഎഫും എൽഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാബു ജേക്കബ് സ്ഥലത്തെത്തിയപ്പോൾ തടഞ്ഞത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി ലാത്തി വീശുകയായിരുന്നു.