''വിനായകനോടുളള പക തീർക്കാൻ കരുവാക്കുന്നു'', പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തെന്ന് സഹോദരൻ
കൊച്ചി: പ്രശസ്ത നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. വിനായകനോടുളള പക തീര്‍ക്കാന്‍ വേണ്ടി പോലീസ് നിസ്സാര കുറ്റം ചുമത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് വിക്രമന്‍ ആരോപിച്ചു. നീ വിനായകന്റെ ചേട്ടനല്ലേ എന്ന് വാഹനം കസ്റ്റഡിയിലെടുക്കും മുന്‍പ് പോലീസ് ചോദിച്ചതായും വിക്രമന്‍ ആരോപിക്കുന്നു.
കൊച്ചി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് വിക്രമന്റെ ഓട്ടോ കസ്റ്റഡിയിലെടുത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഓട്ടോയ്ക്ക് വല്ലാര്‍പാടം ഹാള്‍ട്ടിംഗ് സ്റ്റേഷന്‍ പെര്‍മിറ്റാണ് ഉളളത്. അതുകൊണ്ട് തന്നെ കൊച്ചി നഗരത്തില്‍ ഓടിക്കാനുളള അനുമതി ഇല്ലെന്നും പറയുന്നു. വിക്രമന് എതിരെ കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് പോലീസ് പറയുന്നു.

പിഴ അടച്ച് വിടാവുന്ന കുറ്റമായിരുന്നുവെന്നും എന്നാല്‍ പോലീസ് മുന്‍വൈരാഗ്യം വെച്ച് കേസെടുക്കുകയായിരുന്നുവെന്നും വിക്രമന്‍ പറയുന്നു. ഭാര്യയുടെ പേരിലുളള ഈ ഓട്ടോ ഓടിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം മെട്രോയ്ക്ക് സമീപത്ത് വെച്ച് പോലീസ് വണ്ടി കസ്റ്റഡിയിലെടുത്തു. പിഴ അടച്ച് വിടാവുന്നതായിരുന്നു. തന്റെ ഓട്ടോയ്ക്ക് കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്താന്‍ നിയമപരമായി തടസ്സമൊന്നും ഇല്ലെന്നും വിക്രമന്‍ പറയുന്നു.
നീ വിനായകന്റെ ചേട്ടനല്ലേ എന്ന് പോലീസുകാര്‍ ചോദിച്ചുവെന്നും ഒരു 15 ദിവസം വണ്ടി സ്‌റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞുവെന്നും വിക്രമന്‍ ആരോപിക്കുന്നു. അതേസമയം പോലീസ് പറയുന്നത് പിഴയടക്കാന്‍ ചലാന്‍ നല്‍കിയിട്ടും വിക്രമന്‍ അതിന് തയ്യാറായില്ലെന്നും പോലീസിനോട് തട്ടിക്കയറിയെന്നുമാണ്. അതിനാലാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത് എന്ന് സിഐ ഹണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications