പ്രജീഷയുടെ സംസ്കാരം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്: കുറ്റക്കാർക്കെതിരെ നടപടിയെന്ന് പോലീസ്
പെരുമ്പാവൂർ: രാമമംഗലത്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത 15കാരിയുടെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രജീഷ പ്രകാശ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത്. രാമമംഗലം കോട്ടപ്പുറത്ത് താമസിച്ച് വരുന്ന പ്രകാശിന്റെ മൂന്ന് പെൺമക്കളിൽ മൂത്ത മകളായിരുന്നു മരിച്ച പ്രജീഷ. അതേ സമയം പ്രജീഷയുടെ മരണത്തിൽ സമീപവാസിയായ ഒരു സ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഇവരിൽ നിന്നുള്ള മാനസിക പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പെൺകുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ഇതേ വീഡിയോ കാണിച്ച് പ്രജീഷയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. പ്രജീഷയുടെ മരണത്തിൽ പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മൂവറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഉള്ളാടൻ മഹാസംഭയും രംഗത്തെത്തിയിട്ടുണ്ട്.

സെപ്തംബർ ഏഴിനാണ് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പ്രജീഷ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാമമംഗലം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച പെൺകുട്ടി. അമ്മ ജിഷ, പ്രമീഷ, പ്രജീന എന്നിവർ ഇളയ സഹോദരിമാരാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത ഇവർ പുറമ്പോക്കിലെ രണ്ടര സെന്റിലാണ് കഴിഞ്ഞു വരുന്നത്. ഇതോടെ മറ്റൊരു സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്തെത്തിച്ച് മൃതദേഹം ദഹിപ്പിക്കുകായിരുന്നു.












Click it and Unblock the Notifications