നിയന്ത്രണം വിട്ട സ്വകാര്യ ബസ് നാവിക സേനയുടെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേർക്കു പരുക്ക്
കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് നാവിക സേനയുടെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇടിച്ചു കയറി. കാറുമായി കൂട്ടിയിടിച്ച ബസ് ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിന്റെ വാത്തുരുത്തി ഭാഗത്തെ മതിൽകെട്ടു തകർത്താണ് അകത്തേക്ക് കയറിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികളും ബസ് ജീവനക്കാരുമുൾപ്പെടെ 15 പേർക്കു പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വാത്തുരുത്തി റെയ്ൽവേ ഗേറ്റിന് 150 മീറ്റർ മാറി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കാക്കനാട് നിന്നും ഹൈക്കോടതി വഴി തോപ്പുംപടിയിലേക്ക് പോയ എംഎംഎസ് എന്ന സ്വകാര്യ ടൗൺല ബസാണ് എതിർദിശയിലെത്തിയ കാറിലിടിച്ച ശേഷം നാവിക സേനയുടെ സുരക്ഷാ മേഖലയിലേക്ക് ഇടിച്ചു കയറിയത്. നടപ്പാതയും കടന്നു ഇടിച്ചു കയറിയ ബസ് രണ്ടു മീറ്റർ നീളത്തിൽ മതിൽ ഇടിച്ചു തകർത്തു മതിൽക്കെട്ടിനകത്തും നടപ്പാതയ്ക്കു മുകളിലുമായി നിന്നു.
കാറിലുണ്ടായിരുന്ന വടുതല സ്വദേശികളായ ബാബു, പ്രീത, മകൻ വിഘ്നേഷ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറും കണ്ടക്റ്ററും യാത്രക്കാരും ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് ബസിലുണ്ടായിരുന്നത്. ഇവരെ വിവിധ വാഹനങ്ങളിലായി എറണാകുളത്തും പരിസരത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ മേഖലയുടെ ഗേറ്റിന് മുന്നിലായി നിന്നു. കാറിന്റെ എൻജിൻ ഭാഗത്തു നിന്നും തീയും പുകയും ഉയർന്നതും പരിഭ്രാന്തി പരത്തി. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഫയർഫോഴ്സ് സ്ഥലത്തെത്തി.
മതിൽക്കെട്ട് തകർന്നതിന് ഏതാനും വാര മാറിയാണു നാവികസേനയുടെ പരിശീലന കേന്ദ്രമായ സ്കൂൾ ഓഫ് നേവൽ എയർമെൻ സ്ഥിതി ചെയ്യുന്നത്. അൽപം അകലെ എയർ ബെയ്സിന്റെ ഭാഗമാണ്. അപകട വിവരമറിഞ്ഞ് നാവിക സേനയുടെ പൊലീസും സ്ഥലത്തെത്തി. മതിൽ തകർന്ന ഭാഗത്ത് നേവൽ പൊലീസിന്റെ കാവൽ ഏർപ്പെടുത്തി. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിച്ചതായി കഴിഞ്ഞ 22നു നാവിക സേന വെളിപ്പെടുത്തിയിരുന്നു. ഹാർബർ പൊലീസ് കേസെടുത്തു.