കളമശേരി മസ്ജിദ് റോഡ് ടാറിങ്ങ് വൈകുന്നു, നാട്ടുകാർ ദുരിതത്തിൽ; നിർമ്മാണത്തിൽ അപാകതയെന്ന് നാട്ടുകാർ
കളമശേരി : കളമശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇൻഡസ്ട്രിയൽ - വട്ടേക്കുന്നം മസ്ജിദ് റോഡ് ടാറിങ്ങ് വൈകുന്നത് മൂലം നാട്ടുകാർ ദുരിതത്തിലായി. കളമശേരിയിൽ നിന്നും വാട്ടേക്കുന്നം ഭാഗത്തേക്ക് പോകുന്ന നാട്ടുകാരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം (മട്ടി) ഇട്ടു നിരപ്പാക്കിയ ശേഷം അതിനുമുകളിലാണ് ടാർ ചെയ്യുന്നത്.
എന്നാൽ കോൺക്രീറ് മിശ്രിതം ഇട്ടു ഒരു മാസം കഴിഞ്ഞിട്ടും ടാറിങ്ങ് ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. കണ്ടെയ്നർ ലോറികളടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. ഇതുമൂലം കോൺക്രീറ് ഇളകി റോഡ് പൊട്ടി പൊളിഞ്ഞ അവസ്ഥയാണിപ്പോൾ. ഇതുമൂലം വാഹനങ്ങളുടെ ടയറുകൾ നശിക്കുന്നെന്നും ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞു അപകടത്തിൽപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു.

ഈ പ്രദേശത്ത് വഴിവിളക്കുകൾ ആവശ്യത്തിനില്ല, ഉള്ളത് പലതും കത്താറുമില്ല. കേരള ഗവ.ഫണ്ട് ഉപയോഗിച്ച് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ (ഡി.ഐ.സി)ന്റെ മേൽനോട്ടത്തിൽ പി.ഡബ്ലിയുവിനാണ് റോഡ് നിർമ്മാണ ചുമതല. 3.86 കോടി രൂപ ചിലവിൽ നാല് കിലോമീറ്ററോളം റോഡയാണ് ഇപ്പോൾ ടാർ ചെയ്യുന്നത്.
നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ഇപ്പോൾ, കോൺക്രീറ്റ് ഇളകി പൊടി ശല്യം വർധിച്ചിരിക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹന യാത്രക്കാരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. എത്രയും വേഗം ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications