'പിടിയുടെ കരുത്തായിരുന്നു ഉമ, എല്ലാ നിലപാടുകളുടെയും കരുത്ത്', ആശംസകളുമായി നേതാക്കൾ
കൊച്ചി: തൃക്കാക്കര മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തില്‍ കെവി തോമസിന്റെ പത്‌നി ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എറണാകുളം കോൺഗ്രസിൽ ഇതിനകം തന്നെ അതൃപ്തി ഉയർന്നും കഴിഞ്ഞു.തൃക്കാക്കരയില്‍ കെവി തോമസിനുളള സ്വാധീനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ഉമാ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.
വിവിധ കോൺഗ്രസ് നേതാക്കൾ ഉമാ തോമസിന് വിജയാശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. ഉമാ തോമസിനെ കുറിച്ച് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ജീവിതത്തിൽ ധൈര്യപൂർവം പി ടിയുടെ കൈ പിടിച്ചിറങ്ങിയതാണ് ഉമ. മുമ്പിലുണ്ടായിരുന്നതെല്ലാം വെല്ലുവിളികളായിരുന്നു. അതുകൊണ്ട് തന്നെ, അവരുടെ പ്രണയവും വിവാഹവും, ഒരു ധൈര്യവും നിലപാടുമായിരുന്നു. പി ടിയുടെ കരുത്തായിരുന്നു ഉമ. എല്ലാ നിലപാടുകളുടെയും കരുത്ത്. എല്ലാവരും മതേതരത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ പി ടി യും ഉമയും
സ്വന്തം ജീവിതത്തിൽ കലർപ്പില്ലാതെ അത് പകർത്തി.
ജീവിതത്തിലും മരണത്തിലും ഔന്നത്യം പുലർത്താൻ പി ടി ക്ക് കഴിഞ്ഞത് മറുപാതിയായി ഉമ ഉണ്ടായിരുന്നതു കൊണ്ടാണ്. പി ടിയുടെ അതേ ആദർശ നിഷ്ഠയും ബോധ്യങ്ങളുമുള്ളൊരാൾ, മഹാരാജാസിലെ ആ കെ എസ് യു വൈസ് ചെയർപേഴ്സൺ, വനിതാ പ്രതിനിധി ഇനി തൃക്കാക്കരയിൽ പി ടി യുടെ തുടർച്ചയാവട്ടെ. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് അഭിനന്ദനങ്ങൾ. ഒപ്പം, വിജയാശംസകളും''.

മാത്യു കുഴൽനാടന്റെ കുറിപ്പ്: ' ഉമാ തോമസ് : നിങ്ങളിൽ ഭൂരിഭാഗം പേരും ഉമ ചേച്ചിയെ അറിയുന്നത് പിടി എന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ എന്ന നിലയിൽ ആയിരിക്കും. ശരിയാണ്, അവർ ഏറ്റവും പ്രകടമായി നിർവഹിച്ചതും ആ റോൾ തന്നെയായിരുന്നു. പി ടി യുടെ ജീവിതം അടുത്തു നിന്ന് കണ്ടിട്ടുള്ളവർക്ക് അറിയാം അത് നിരവധി വെല്ലുവിളികളും കാറ്റും കോളും നിറഞ്ഞതായിരുന്നു. ആടി ഉലയാതെ പി ടി എന്ന കപ്പൽ നങ്കൂരമിട്ട പാറ ഈ കാണുന്ന സൗമ്യയായ ഉമ ചേച്ചി തന്നെയായിരുന്നു. കെഎസ്‌യു നേതാവിൽ നിന്നുള്ള ഒരു ഉൾവലിയൽ ആയി അതിനെ കാണേണ്ടതില്ല. പി ടി എന്ന വലിയ നേതാവിനെ സൃഷ്ടിക്കാൻ അത് അനിവാര്യമായിരുന്നു. ഇന്ന് ഇതാ ഒരു പുതിയ നിയോഗം പാർട്ടി ചേച്ചിയെ ഏൽപ്പിക്കുകയാണ്.
എനിക്ക് ചേച്ചിയെ കൂടുതൽ അറിയാൻ കഴിഞ്ഞിട്ടുള്ളത് ആസ്റ്റർ ഹോസ്പിറ്റലിലെ ഇടനാഴികളിലും, കാന്റീനിലും, ഐസിയുവിന് മുമ്പിലും ഒക്കെ വെച്ചിട്ടാണ്. എന്റെ സഹോദരിയുടെ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി തകർന്ന മനസ്സുമായി ആശുപത്രിലൂടെ അലയുമ്പോൾ സാന്ത്വന വാക്കുകളുമായി വന്ന ഉമ ചേച്ചിയിൽ ഒരിക്കലും ഒരു നേതാവിന്റെ ഭാര്യയുടെ പരിവേഷം ഞാൻ കണ്ടിട്ടില്ല. ഒരു സഹോദരിയുടെ സ്നേഹവും വാത്സല്യവും അമ്മയുടെ കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു. എംഎൽഎ എന്നതിനപ്പുറം ആർദ്രതയും കരുണയും അതിലേറെ കരുത്തുമുള്ള ഒരു നല്ല നേതാവായി പിടി എഴുതാൻ ബാക്കി വെച്ച അദ്ധ്യായം പൂരിപ്പിക്കാൻ ഉമ ചേച്ചി ഉണ്ടാകും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പ്രിയപ്പെട്ട ചേച്ചിക്ക് വിജയാശംസകൾ..''












Click it and Unblock the Notifications