കൊവിഡ് സെന്ററിൽ നിന്ന് ചാടിയ ശേഷം പിടികൂടി: സുരേഷ് മറ്റൊരു പ്രതിക്കൊപ്പം വീണ്ടും രക്ഷപ്പെട്ടു
കൊച്ചി: കൊവിഡ് സെന്ററിൽ നിന്ന് പോലീസിനെ വെട്ടിച്ച് മുങ്ങിയതിന് പിടിയിലായ മോഷണക്കേസ് പ്രതി വീണ്ടും രക്ഷപ്പെട്ടു. ഡ്രാക്കുള സുരേഷ് എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല കോളനിയിലെ കുണ്ടോലിക്കുട്ടി വീട്ടിൽ സുരേഷ് (38)ആണ് രക്ഷപ്പെട്ടിട്ടുള്ളത്. കൊവിഡ് സെന്ററിൽ നിന്ന് മറ്റൊരു പ്രതിക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്. തലശ്ശേരി പൊന്ന്യം അയ്യപ്പമഠം നാലാം മൈൽ സ്വദേശിയായ മിഷാൽ (22) ആണ് സുരേഷിനൊപ്പം രക്ഷപ്പെട്ടിട്ടുള്ളത്. അങ്കമാലിയിലെ കറുകുറ്റിയിലുള്ള കൊവിഡ് സെന്ററിൽ നിന്നാണ് ഇരുവരും രക്ഷപ്പെടുന്നത്.
നൂതന പരീക്ഷണങ്ങളുമായി കെഎസ്ആർടിസി, തിരുവനന്തപുരത്ത് കെഎസ്ആർടിസി ഫുഡ് ട്രക്ക്
മോഷണക്കേസിലാണ് കഴിഞ്ഞ ബുധനാഴ്ച സുരേഷ് അറസ്റ്റിലാവുന്നത്. പെരുമ്പാവൂരിലെ തണ്ടേക്കാട്ടുള്ള കച്ചവട സ്ഥാപനത്തിൽ നിന്നാണ് ഇയാൾ പണം മോഷ്ടിക്കുന്നത്. ഇതിനെത്തുടർന്ന് കറുകുറ്റിയിലെ കൊവിഡ് സെന്ററിലേക്ക് എത്തിച്ചപ്പോൾ പോലീസിനെ തള്ളിയിട്ട പ്രതി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച തന്നെ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. പെരുമ്പാവൂരിൽ നിന്നാണ് സുരേഷ് പോലീസിന്റെ പിടിയിലാവുന്നത്.
ബൈക്ക് മോഷണക്കേസിൽ റിമാൻഡിലായ മിഷാലാണ് സുരേഷിനൊപ്പം കൊവിഡ് സെന്ററിൽ നിന്ന് ചാടിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികളെ താമസിപ്പിച്ചിരുന്ന മുറിയുടെ വാതിൽ തകർത്ത് രക്ഷപ്പെടുന്നത്. കോൺക്രീറ്റ് കെട്ടിടത്തിൽ നിന്നാണ് പ്രതികൾ ചാടി രക്ഷപ്പെടുന്നത്. പ്രതികൾക്കായി പോലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.