കണയന്നൂർ ജെബിഎസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
ചോറ്റാനിക്കര. എരുവേലിയിൽ കണയന്നൂർ ജെ.ബി സ്ക്കൂൾ കെട്ടിടത്തിന്റെ അനുബന്ധ കെട്ടിടത്തിനുമുകളിൽ ചക്കയും മരത്തിന്റെശിഖരങ്ങളും ഒടിഞ്ഞു വീണ് മേൽക്കൂര തകർന്നു. വീഴ്ചയുടെ അഘാതത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിലെ തേപ്പും തെറിച്ചു പോയി. ഇതോടെ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പഞ്ചായത്തു ഫിസിയോ തെറാപ്പി സെൻററിന്റെ പ്രവർത്തനം നിലച്ചു. സ്വകാര്യ വ്യക്തിയുടെ പ്ലാവു മരത്തിന്റെ ശിഖരങ്ങളും ചക്കയും വിണ് ഇതിനു മുൻപും മേച്ചിൽ ഓടുകൾ പൊട്ടിപ്പോയി മഴവെള്ളം തെറാപ്പി സെൻററിൽ വീഴുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
സ്വകാര്യ വ്യക്തിയുടെ മരങ്ങളുടെ സ്ക്കൂൾ കോമ്പൗണ്ടിലേക്ക് പടർന്ന് കിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിക്കാനുള്ള നടപടികൾ അധികൃതർഎടുക്കാതെ പോയതാണ് ഇപ്പോഴത്തെ ദുരന്തത്തിനു പ്രധാന കാരണം. സെൻററിന്റെ പ്രവർത്തനം നിലച്ചതോടെശരീര പരിമിതികളനുഭവിക്കുന്ന പഞ്ചായത്തിലെ സാധാരണക്കാരാണ് ബുദ്ധിമുട്ട് അരുഭവിക്കേണ്ടി വരുന്നത്. ശക്തമായ മഴയെ തുടർന്ന് പൊട്ടിയ മേച്ചിൽ ഓടുകളുടെ വിടയിലൂടെ വെള്ളം ക്ലാസ് മുറിയിൽ വീഴുന്നതുകൊണ്ടു ഒരാഴ്ചയായി സെൻറർ പ്രവർത്തിച്ചിരുന്നില്ല.
പരിശീലന സമയത്താണ് മേൽക്കൂര തകർന്നതെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. പെട്ടെന്ന് പ്രതികരിക്കാൻ ശേഷിയില്ലാത്തകുട്ടികളായതു കൊണ്ട് അപകട സാധ്യത കൂടും .പഞ്ചായത്തധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് മരത്തിന്റെ ശിഖരം സ്വകാര്യ വ്യക്തിയെക്കൊണ്ടു്മുറിച്ചുമാറ്റിക്കാനുള്ള നടപടിയെടുത്തു..അതു പോലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ഫിസിയോ തെറാപ്പി സെന്റർ തുറന്നു പ്രവർത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ഓമന ശശി പറഞ്ഞു.