ചെല്ലാനത്തും ഫോര്‍ട്ട്കൊച്ചിയിലും കടല്‍ക്ഷോഭം തുടരുന്നു : മുന്നൂറ്റിയമ്പതോളം വീടുകള്‍ വെള്ളത്തില്‍!!
പള്ളുരുത്തി: ചെല്ലാനത്തും ഫോര്‍ട്ട്കൊച്ചിയിലും കടലിന്റെ കലി തുടരുന്നു. ഇന്നലെ ആഞ്ഞടിച്ച ശക്തമായ തിരയിൽ ചെല്ലാനത്ത് മുന്നൂറ്റിയമ്പതോളം വീടുകളാണ് വെള്ളത്തിലായത്. രാവിലെ വേലിയിറക്കത്തിൽ കടൽ കയറ്റത്തിന് അല്പം കുറവുണ്ടായെങ്കിലും വൈകിട്ടോടെ കടല്‍ വീണ്ടും കലി തുള്ളി. വെള്ളം ഇറങ്ങിയ വീടുകളിൽ കടൽകയറ്റത്തിൽ കയറിയ ചെളിയും മണ്ണും നിറഞ്ഞു നിൽക്കുകയാണ്.
നസീര്‍ വധശ്രമം: എഎന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം, കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഇന്ന്
ശക്തമായ തിരയോടെ ആർത്തിരമ്പിയെത്തിയ കടൽ തകർന്നു കിടക്കുന്ന കടൽഭിത്തിക്ക് മുകളിലൂടെയാണ് ആഞ്ഞടിക്കുന്നത്. കടൽഭിത്തി തകർന്നു കിടക്കുന്ന ബസാറിലാണ് കടൽകയറ്റം രൂക്ഷം, കടൽ വെള്ളം വീടുകളിൽ നിറഞ്ഞു കവിഞ്ഞ് റോഡിലേക്ക് ഒഴുകിയെത്തി വാഹന ഗതാഗതം തടസപ്പെട്ടു.ഓഖി ചുഴലിക്കാറ്റിനു സമാനമായ രീതിയിലാണ് കടൽ കരയിലേക്ക് ഇരച്ചുകയറിയത്. മറുവക്കാട്, വേളാങ്കണ്ണി, ആലുങ്കൽ എന്നിവിടങ്ങളിലും കടല്‍ റോഡിലേക്ക് ഒഴുകിയെത്തി. വീടുകളിൽ താമസിക്കാൻ സാധിക്കാത്തതിനാൽ മിക്കവരും രാത്രിയോടെ ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.
കടൽകയറ്റത്തെ പ്രതിരോധിക്കാൻ റവന്യൂ അധികൃതർ നിരത്തിയ മണൽചാക്കുകൾ ആദ്യത്തെ കടൽകയറ്റത്തിൽ തന്നെ ഒലിച്ചുപോയി. ജിയോ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുവാൻ സർക്കാർ പണം അനുവദിച്ചെങ്കിലും പദ്ധതി നിലച്ച മട്ടാണ്. ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി എട്ടര കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കി പണം അനുവദിച്ചെങ്കിലും ട്യൂബുകളിൽ നിറക്കുന്നതിന് കടലില്‍ നിന്ന് മണ്ണ് എടുക്കുന്നതിന് ആധുനിക സംവിധാനം ഇല്ലാത്തതിനാൽ കരാറുകാരനെ ഒഴിവാക്കിയെങ്കിലും ടെണ്ടർ വിളിച്ച് പുതിയ കരാറുകാരനെ കണ്ടെത്തുന്നതിനുള്ള നടപടിയാണ് അധികൃതർ നടത്തുന്നത്.
ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാനുള്ള അധികൃതരുടെ നീക്കത്തെ നാട്ടുകാര്‍ എതിര്‍ത്തു. ക്യാമ്പില്‍ താമസിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.ആലപ്പുഴ,കൊച്ചി ബിഷപ്പുമാരും പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ഫോര്‍ട്ട്കൊച്ചി കടല്‍ തീരത്തും കടല്‍ക്കയറ്റം തുടരുകയാണ്.കരയും കവിഞ്ഞ് തിര ആഞ്ഞടിക്കുകയാണ്. സഞ്ചാരികള്‍ കടപ്പുറത്ത് എത്തുന്നതിനെ അധികൃതര്‍ വിലക്കുന്നുണ്ട്. കടൽകയറി വീടുകളിൽ താമസിക്കാൻ സാധിക്കാത്തവരെ മാറ്റി പാർപ്പിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്ന് തീരസംരക്ഷണ സമിതി കൺവീനർ ടിഎ ടാൽഫിൻ പറഞ്ഞു. ദുരിതബാധിതർക്ക് മൂന്ന് മാസമെങ്കിലും സുരക്ഷിതമായ താവളം സർക്കാർ ഒരുക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ വിടാതെ സർക്കാർ ഇടപെട്ട് താമസിക്കുവാനുള്ള കണ്ടെത്തി മാറ്റി പാർപ്പിക്കണമെന്നാണ് തീരസംരക്ഷസമിതി പ്രവർത്തകർ പറയുന്നത്.
ചെല്ലാനം മേഖലയിലെ ബസാര്‍ ഏരിയ, വേളാങ്കണ്ണി, കമ്പനിപ്പടി മേഖലകളില്‍ ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. മഴ ശക്തമായതോടെ കടല്‍ക്ഷോഭം രൂക്ഷമായ ബസാര്‍, വേളാങ്കണ്ണി മേഖലകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണിയില്‍ 180 മീറ്ററിലുമാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുക.