സാമൂഹിക വ്യാപനമുണ്ടോ? കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന, പരിശോധിക്കുന്നത്
എറണാകുളം: കൊറോണ വൈറസ് സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും പരിശോധന വ്യാപകമാക്കാനുമായി സെന്റിനൽ സർവെയ്‌ലൻസ് ആരംഭിച്ചു. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലാണ് നിരീക്ഷണം നടത്തുക. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉൾപ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. ശേഖരിച്ച സാംപിളുകൾ പൂളിങ് നടത്തി പരിശോധിക്കുന്നതിനാൽ വേഗത്തിൽ കൂടുതൽ ആളുകളുടെ പരിശോധന പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ മേന്മ.
നിലവിൽ ഏഴ് വിഭാഗങ്ങളിൽ ആണ് സെന്റിനൽ സെർവെയ്‌ലൻസ് നടത്തുന്നത്. വിദേശത്തു നിന്നെത്തിയ ആളുകൾ, കപ്പലിൽ എത്തുന്ന ആളുകൾ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, സന്നദ്ധ പ്രവർത്തകർ, കൊവിഡ് ഇതര ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, തുടങ്ങിയ ആളുകളെ ആണ് സെന്റിനൽ സെർവെയ്‌ലൻസിന് വിധേയരാക്കുന്നത്.

ഇതുവരെ ഇത്തരത്തിൽ 30 സാംപിളുകളുടെ പരിശോധനയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും സാമ്പിൾ ശേഖരണം നടത്തുന്നത്. പരിശോധനക്ക് വിധേയരാക്കുന്ന ആളുകളെ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിലെയും ആളുകളുടെ സാംപിളുകൾ ഒരുമിച്ചു കലർത്തിയാണ് പൂൾ ടെസ്റ്റ് നടത്തുന്നത്.
ഈ സംഘത്തിൽ ആർക്കും രോഗമില്ലെങ്കിൽ ഫലം നെഗറ്റീവ് ആയാണ് ലഭിക്കുക. എന്നാൽ ഫലം പോസിറ്റീവാണ് ലഭിക്കുന്നതെങ്കിൽ ഓരോരുത്തരുടെയും സാംപിളുകൾ വെവ്വേറെ ശേഖരിച്ച് പരിശോധിക്കും. സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനായി മുൻപ് നടത്തിയിരുന്ന പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട 136 സാംപിളുകൾ പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications