മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചെന്ന് തൊഴിലാളികൾ: ബോട്ട് ഇടിച്ചതാണെന്ന് കപ്പൽ, സംഭവം പൊന്നാനിയിൽ!!!
കൊച്ചി: മുനമ്പം തുറമുഖത്തു നിന്നു പോയ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു തൊഴിലാളികൾക്ക് പരുക്ക്. പൊന്നാനി തീരത്ത് ഇന്നലെ പുലർച്ചെ 1.20നായിരുന്നു അപകടം. ലൈറ്റുകൾ തെളിയിക്കാതെ നീങ്ങിയ കപ്പൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ. അതേസമയം ബോട്ട് അശ്രദ്ധമായി കപ്പലിൽ ഇടിച്ചതാണെന്നു കപ്പലിന്‍റെ ക്യാപ്റ്റൻ കോസ്റ്റ്ഗാർഡിന് ഇ മെയിൽ പരാതി അയച്ചു. വില്ലൻ ആരാണെന്നറിയാതെ കോസ്റ്റൽ പൊലീസ് ആശയക്കുഴപ്പത്തിൽ.
ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചു
23നു മുനമ്പത്ത് നിന്നും പോയ പള്ളിപോർട്ട് പനയ്ക്കൽ ഹൗസിൽ പി.ടി.ഫ്രാൻസിസിന്‍റെ " സിൽവിയ' ബോട്ടാണ് അപകടത്തിൽ പെട്ടത്. മുനമ്പത്ത് നിന്നും 45 നോട്ടിക്കൽ മൈൽ അകലെ പൊന്നാനി തീരത്തിനു പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പൽ ഇടിച്ചെന്നാണു തൊഴിലാളികളുടെ മൊഴി. കപ്പൽ വരുന്നതു കണ്ടു തൊഴിലാളികൾ ബോട്ട് പെട്ടെന്നു വെട്ടിച്ചു മാറ്റിയെങ്കിലും മുൻഭാഗത്തു തട്ടി. ഇതിനിടെ പ്രാണ രക്ഷാർഥം കടലിൽ ചാടിയതായി തൊഴിലാളികൾ പറയുന്നു. കപ്പൽ പോയ ശേഷമാണു തിരിച്ചു കയറിയത്. സ്രാങ്ക് അന്തോണി രാജു (43), വർഗീസ് (58), ക്ലീറ്റസ് (65), ചെല്ലക്കണ്ണൻ (56), നാഗരാജ (38), മുനി കണ്ണൻ (32), സന്തോഷ് പാത്തറ (32), പൊഞ്ചെമിൻ പുത്ര (32), അറുമുഖം (55), പാണ്ഡ്യൻ (57), പശ്ചിമബംഗാൾ സ്വദേശി സുബൽമെയ്തി (56) എന്നിവരുൾപ്പെടെ 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 10.15ഓടെ ബോട്ട് മുനമ്പം തുറമുഖത്ത് എത്തി. പരുക്കേറ്റ അറുമുഖം, പാണ്ട്യൻ, സുബൽമെയ്തി എന്നിവരെ പറവൂർ അയ്യിമ്പിള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ഗുജറാത്തിൽ നിന്നും കൊളംബോയിലേക്ക് പോയ "ചെന്നൈ നാരി'എന്ന ചരക്കു കപ്പലാണ് ബോട്ടിൽ തട്ടിയതെന്നു തിരിച്ചറിഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ കപ്പലിന്‍റെ ക്യാപ്റ്റൻ മുംബൈ കോസ്റ്റ്ഗാർഡ് ആസ്ഥാനത്തേക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. അശ്രദ്ധമായി ഓടിച്ചു വന്ന ബോട്ട് കപ്പലിൽ തട്ടിയതായും തുടർന്നു നിർത്താതെ ഓടിച്ചു പോയെന്നും സന്ദേശത്തിൽ പറയുന്നു. കോസ്റ്റ് ഗാർഡ് ഇക്കാര്യം ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിനും മറൈൻ മർക്കന്‍റൈൽ വകുപ്പിനും കൈമാറി. കപ്പൽ കൊളംബോയിൽ എത്തിയതായി സ്ഥിരീകരിച്ചു. അപകടത്തിൽ പെട്ട ബോട്ട് മുനമ്പം മിനി ഹാർബറിൽ കെട്ടിയിട്ടിരിക്കുകയാണ്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമ അറിയിച്ചു. കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങി.