പെരിയാറിലെ കൊലപാതകത്തിന് കുമ്പളം കായൽ കൊലപാതകവുമായി സാമ്യം
കൊച്ചി: പെരിയാറിൽ യുവതിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു കുമ്പളം കായലിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ കെട്ടിത്താഴ്ത്തിയതുമായി സംഭവവുമായി സാമ്യമേറെ. 2017 നവംബർ എട്ടിനാണ് കുമ്പളം ഷാപ്പ്മുക്ക് കടവിന് സമീപം കായലിൽ മൃതദേഹം കാണപ്പെട്ടത്. ചാക്കിൽ പൊതിഞ്ഞു കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഒന്നര കൊല്ലം തികയാറായിട്ടും കൊല്ലപ്പെട്ട യുവാവിനെയും കൊല ചെയ്തവരേയും തിരിച്ചറിഞ്ഞിട്ടില്ല.
ആലുവ യു.സി.കോളെജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയോട് ചേർന്നുള്ള കടവിൽ പുതപ്പ് ഉപയോഗിച്ചു പൊതിഞ്ഞ നിലയിലാണു യുവതിയുടെ മൃതദേഹം കഴിഞ്ഞ 12നു കണ്ടെത്തിയത്. ശരീരം കെട്ടിത്താഴ്ത്താൻ കോൺക്രീറ്റ് ഭാഗമടങ്ങിയ കല്ലാണ് ഉപയോഗിച്ചത്. ഇതിന് 50 കിലോ ഭാരം വരും.
കുമ്പളം കടവിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയാണ് താഴ്ത്തിയിരുന്നത്. കായലിൽ താഴ്ത്താൻ കോൺക്രീറ്റ് അവശിഷ്ടമാണ് ചാക്കിലും കെട്ടിയിരുന്നത്. ഇതിനും അമ്പതു കിലോ ആയിരുന്നു തൂക്കം. ഏതോ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കോൺക്രീറ്റ് സ്ട്രക്ചറിന്റെ ഭാഗമാണ് രണ്ടിലും ഉപയോഗിച്ചത്.
യുവതിയുടെ വായിൽ തുണി തിരുകിയ നിലയിലാണ്. കുമ്പളം കടവിൽ കണ്ട മൃതദേഹത്തിന്റെ വായിലും തുണി തിരുകി കയറ്റിയിരുന്നു. കൈകാലുകളും കെട്ടിയിരുന്നു. ഏകദേശം ഒരേ പ്രായ പരിധിയിലുള്ള യുവതിയും യുവാവുമാണു രണ്ടു കേസുകളിലും കൊല്ലപ്പെട്ടത്. യുവാവിനു 35നും 40നുമിടെ പ്രായം വരുമെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. യുവതിയ്ക്കും ഏകദേശം ഇതേ പ്രായമുണ്ടെന്നാണ് അനുമാനം. ഇരുവരും നല്ല രീതിയിൽ ഡ്രസ് ചെയ്തിരുന്നു. ഈ വേഷം അഴിച്ചു മാറ്റാതെയാണു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കെട്ടിത്താഴ്ത്തിയത്. യുവാവ് ധരിച്ച റെഡിമെയ്ഡ് ഷർട്ടിനെ പിന്തുടർന്നും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇരുവരും ഇതര സംസ്ഥാനക്കാരാണെന്നാണു സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നു കേരളത്തിൽ 2017 ൽ സംശയകരമായ സാഹചര്യത്തിൽ കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതേത്തുടർന്നാണു കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരനാണെന്ന സംശയം ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നും കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പെരിയാറിലെ അന്വേഷണം നീങ്ങുന്നത്. സംശയമുള്ള കേസുകളിൽ ഡിഎൻഎ പരിശോധനയുൾപ്പെടെ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ.