ശ്രീനിജിന്‍ സിപിഎമ്മിന്റെ 'കുതിരപ്പവന്‍'; സക്കീര്‍ ഹുസൈന് പകരക്കാനായി ശ്രീനിജിന്‍
കൊച്ചി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ അഡ്വ.പി.വി.ശ്രീനിജിന്‍ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയതിന് പാരിതോഷികം. സിപിഎം ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഒഴിഞ്ഞ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ശ്രീനിജിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദിന്റെ പുതിയ തന്ത്രങ്ങൾ... ആദിൽ അഹമ്മദ് സി ഗ്രേഡ് തീവ്രവാദി!
എറണാകുളം ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റും, സംസ്ഥാന സ്പോർട്സ് കൗൺസിൽ, സംസ്ഥാന ഒളിംപിക് അസോസിയേഷൻ മെംബറുമാണ് ശ്രീനിജിൻ. സിപിഎം എറണാകുളം ജില്ലാ നേതൃത്വം 2016 ൽ സിപിഎമ്മിൽ ചേർന്ന ശ്രീനിജിന്‍ 2019 ൽ പാർട്ടി മെംബർഷിപ് നൽകുകയും ചെയ്തിരുന്നു. മെംബർഷിപ്പ് ക്യാംപെയ്ൻ പൂർത്തീകരിച്ചതിനാൽ പ്രത്യേക പരിഗണന നൽകിയായിരുന്നു ശ്രീനിജന്റെ മെംബർഷിപ്പ് അംഗീകരിച്ചത്. ഇതിനാണ് പിന്നാലെയാണ് സ്പോർട്സ് കൗൺസിൽ ഭാരവാഹിത്വത്തിലേക്കും ശ്രീനിജിനെ എത്തിക്കുന്നത്. നിലവിൽ എളമക്കര കീർത്തി നഗർ ബ്രാഞ്ചിലെ അംഗമാണ് ശ്രീനിജിൻ.
മഹാരാജാസ് കോളെജിലും എറണാകുളം ലോ കോളെജിലും കെഎസ്യു നേതാവായിരുന്നു ശ്രീനിജിൻ. വിവാഹശേഷം യുകെയിൽ ഉപരിപഠനത്തിനു പോയി. പിന്നെ കേരളത്തിലേക്ക് എത്തുന്നത് 2006-ൽ ഞാറയ്ക്കൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ്. തെരഞ്ഞെടുപ്പിൽ 2,631 വോട്ടിന് സിപിഎമ്മിലെ എം.കെ. പുരുഷോത്തമനോട് പരാജയപ്പെട്ട അദേഹം പിന്നീട് യൂത്ത് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി.
കോൺഗ്രസിൽ 'ഐ’ വിഭാഗത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ശ്രീനിജിൻ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'എ’ വിഭാഗവുമായി അടുത്തു. ഇതോടെ 'ഐ’ വിഭാഗത്തിന് പരസ്യ ശത്രുവായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് മത്സരിക്കാൻ കച്ചകെട്ടിയെങ്കിലും ഭൂമി ഇടപാടുകൾ അടക്കമുള്ള വിവാദങ്ങൾ ശ്രീനിജിനെതിരേ വന്നതോടെ സീറ്റ് വി.പി.സജീന്ദ്രന് ലഭിച്ചു.
കെ.ജി.ബാലകൃഷ്ണന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ശ്രീനിജിനും ഭാര്യ കെ.ബി.സോണിക്കും (കെ.ജി.ബാലകൃഷ്ണന്റെ മകള്‍) എതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളാണ് ശ്രീനിജിന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന പിടി നഷ്ടപ്പെടാനുളള കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തനായ യുവജന നേതാവായി തീരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ശ്രീനിജിന്‍ അപ്രതീക്ഷിത പതനം നല്‍കിയത് അനധികൃത സ്വത്ത് സമ്പാദന കേസ് ആയിരുന്നു. കോടതികളിലൂടെ കേസുകളില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു.
ഈ അട്ടിമറിക്ക് പ്രതികാരമെന്ന നിലയിൽ 2016-ലെ തെരഞ്ഞെടുപ്പിൽ ശ്രീനിജിൻ കോൺഗ്രസ് റിബൽ സ്ഥാനാർഥിയാതുമെന്നും സിപിഎം പിന്തുണയ്ക്കുമെന്നും പ്രചാരണം ഉണ്ടായി. എന്നാൽ അവസാനഘട്ടത്തിൽ ശ്രീനിജിൻ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് ശ്രീനിജിൻ ഇടതുമുന്നണി സ്ഥാനാർഥിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയായിരുന്നു. അതിനു ശേഷം സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തി വന്നിരുന്ന ശ്രീനിജിനെ പാർട്ടിയിൽ അർഹിക്കുന്ന പ്രാഥാന്യം നൽകണമെന്നാവശ്യത്തെ തുടർന്നാണ് പുതിയ നിയമനം.
ഏറെക്കാലമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈനായിരുന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്. എന്നാൽ കൊട്ടേഷൻ വിവാദവുമായി ബന്ധപ്പെട്ട് സക്കീർ സ്ഥാനമൊഴിഞ്ഞെങ്കിലും വിവാദങ്ങൾ കെട്ടടിങ്ങിയതോടെ വീണ്ടും പഴയ കസേരയിലേക്ക് മടങ്ങിയെത്തി. ശക്തമായ ഗ്രൂപ്പ് പോര് നിലനിന്നിരുന്ന സമയത്ത് ഔദ്യോഗിക പക്ഷക്കാരനായ സക്കീറിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വം ശ്രമങ്ങൾ നടത്തിയപ്പോൾ നടന്നിരുന്നില്ല. പകരം അന്ന് സക്കീർ ഹുസൈനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാക്കിയ ശേഷം പിന്നീട് അദ്ദേഹത്തെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് കൊണ്ടുവരുകയായിരുന്നു അന്ന് ഔദ്യോഗിക പക്ഷം ചെയ്ത്. ഇതേ മാതൃക ശ്രീനിജിന്റെ കാര്യത്തിലുമുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.