എന്‍ഐഎ കേസ് ഏറ്റെടുത്തത് രാഷ്ട്രീയപ്രേരിതം... സ്വര്‍ണക്കടത്ത് കേസില്‍ വാദങ്ങളുമായി സ്വപ്ന!!
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വാദങ്ങളുമായി സ്വപ്‌ന സുരേഷ്. തനിക്കെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജാമ്യഹര്‍ജിയില്‍ യുഎപിഎ ചുമത്തിയത് നിലനിലനില്‍ക്കില്ലെന്നാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. എന്‍ഐഎ കേസ് ഏറ്റെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്നും സ്വപ്‌ന പറയുന്നു. തനിക്കെതിരെ ഇപ്പോള്‍ തയ്യാറാക്കിയ എഫ്‌ഐആര്‍ ധൃതിപ്പെട്ടുള്ളതാണെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയും എന്‍ഐഎ നല്‍കി. കേസില്‍ യാതൊരു വിധ രാഷ്ട്രീയ താല്‍പര്യങ്ങളുമില്ല. അന്വേഷണത്തിന് കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതെന്നും എന്‍ഐഎ പറഞ്ഞു.
Recommended Video
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് നികുതി വെട്ടിപ്പിന്റെ പരിധിയില്‍ അല്ലേ വരികയെന്നും ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. 20 തവണയാണ് സ്വപ്‌ന അടക്കമുള്ള സംഘം സ്വര്‍ണം കടത്തിയതെന്നും, ഇത് 200 കിലോയില്‍ അധികമുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചു. ഒരിക്കല്‍ സ്വര്‍ണം കടത്തുന്നതിന് സമാനമല്ല, തുടര്‍ച്ചയായ ശ്രമങ്ങളെന്നും വാദമുണ്ടായി.
സംഘത്തിന്റെ പലതവണയായിട്ടുള്ള സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് അന്വേഷണ സംഘം പറഞ്ഞു. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ ഭീകരവാദ പ്രവര്‍ത്തനത്തിന് സമാനമാണെന്നും, അതുകൊണ്ടാണ് യുഎപിഎ കേസില്‍ ചുമത്തിയതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ വാദം മറ്റന്നാള്‍ വീണ്ടും തുടുരും. എന്‍ഐഎയുടെ കേസ് ഡയറിയും കേസില്‍ വളരെ സുപ്രധാന ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം കേസില്‍ എന്‍ഐഎ സംഘം യുഎഇയില്‍ അന്വേഷണത്തിനായി പോകാന്‍ ഒരുങ്ങുകയാണ്. കേസിലെ നിര്‍ണായക പ്രതികള്‍ വിദേശത്താണ് ഉള്ളത്. ഫൈസല്‍ ഫരീദും റബിന്‍സുമാണ് ഇതില്‍ നോട്ടപ്പുള്ളികള്‍. ഫൈസല്‍ യുഎഇ പോലീസിന്റെ പിടിയിലാണ്. ഇയാള്‍ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം കേസിലെ സുപ്രധാന പ്രതികളില്‍ ഒരാളായ റമീസിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. രണ്ട് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.