കേരളത്തിൽ നിന്നു കടത്തിയ ആനക്കൊമ്പുകളുമായി അച്ഛനും മകളും കൊൽക്കത്തയിൽ അറസ്റ്റിൽ; പിടിയിലായത് ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കൊൽക്കത്ത തങ്കച്ചിയുടെ ഭർത്താവും മകളും
കൊച്ചി: ഇടമലയാർ ആനക്കൊമ്പ് വേട്ട കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കൊൽക്കത്ത തങ്കച്ചിയുടെ ഭർത്താവും തിരുവനന്തപുരം സ്വദേശിയുമായ സുധീഷ് ചന്ദ്ര ബാബുവും മകൾ അമിത് സുധീഷും ആനക്കൊമ്പുകളുമായി കൊൽക്കത്തയിൽ റവന്യൂ ഇന്‍റലിജസിന്‍റെ (ഡിആർഐ) പിടിയിൽ. രാജ്യാന്തര വിപണിയിൽ 1.03 കോടി രൂപ വിലപിടിപ്പുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ പിടിച്ചെടുത്തു. കേരളത്തിലെ വനാന്തരങ്ങളിൽ നായാട്ടു സംഘത്തിന്‍റെ സഹായത്തോടെ ഒറ്റയാൻമാരെ വേട്ടയാടി കടത്തിയതാണെന്നു പ്രതികൾ കുറ്റസമ്മതം നടത്തിയതായി റവന്യു ഇന്‍റലിജൻസ് അധികൃതർ.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു, ഉന്നതരുമായി അഭിപ്രായ വ്യത്യാസം
വിഗ്രഹങ്ങളും ആനക്കൊമ്പുകളും നേപ്പാളിലേക്ക് കടത്താനായി കാറിൽ കൊണ്ടു പൊകുന്നതിനിടെ കോണാ എക്സ്പ്രസ് വേയിൽ സാന്ദ്രാഗാഞ്ചി റെയ്ൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഴിഞ്ഞ 11നാണ് ഇരുവരെയും ഡിആർഐ കൊൽക്കത്ത സോണൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു കാറിൽ ഉണ്ടായിരുന്നത്. 3.144 കിലോ തൂക്കമുള്ള ആനക്കൊമ്പുകൾ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കേരളത്തിൽ നിന്നും കടത്തിയ കൂടുതൽ ആനക്കൊമ്പുകൾ കൊൽക്കത്ത നഗരത്തിലെ രാജ്ഡാങ്ങ മെയിൻ റോഡിന് സമീപത്തെ വീട്ടിൽ ഒളിപ്പിച്ചിട്ടുള്ളതായി സുധീഷ് ചന്ദ്ര ബാബുവും മകളും സമ്മതിച്ചു.
വൈൽഡ് ലൈഫ് ക്രൈംകൺട്രോൾ ബ്യൂറോയുടെ സഹായത്തോടെ കൊൽക്കത്തയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പിൽ തീർത്ത 12 ശിൽപ്പങ്ങളും ആനക്കൊമ്പ് ശിൽപ്പങ്ങളുടെ അവശിഷ്ടങ്ങളടങ്ങിയ ഒൻപത് പായ്ക്കറ്റുകളും കൊമ്പു ചീകയപ്പോൾ കിട്ടിയ പൊടി നിറച്ച നാല് പായ്ക്കറ്റുകളും ഒരു പായ്ക്കറ്റ് സ്വർണാഭരണങ്ങളും കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നു കടത്തുന്ന കൊമ്പുകൾ ഉപയോഗിച്ചപ കൊൽക്കത്തിയിലെ വീട്ടിലാണു ശിൽപ്പങ്ങൾ നിർമിക്കുന്നത്. നേപ്പാളിലും ചില പൂർവേഷ്യൻ രാജ്യങ്ങളിലും ആനക്കൊമ്പിൽ തീർത്ത ഹിന്ദു ദേവതകളുടെ ശിൽപ്പത്തിന് ഉയർന്ന വില കിട്ടും. സിലിഗുരി വഴിയാണ് നേപ്പാളിലേക്ക് കടത്തുന്നത്.
കേരളത്തിലെ വനാന്തരങ്ങളിൽ നിന്നും വേട്ടയാടുന്ന ആനക്കൊമ്പുകൾ ചന്ദ്രബാബു ആണ് കൊൽക്കത്തയിൽ എത്തിക്കുന്നത്. ഇയാൾ കോട്ടയത്തു നിന്നും കൊൽക്കത്തയിലേക്ക് സഞ്ചരിച്ച ട്രെയ്ൻ ടിക്കറ്റുകൾ കൈവശം കണ്ടെടുത്തു. കൊൽക്കത്തയിൽ തങ്ങുന്ന മകളാണു ശിൽപ്പങ്ങളുടെ കടത്തും വിൽപ്പനയും കൈകാര്യം ചെയ്യുന്നത്. ഇടമലയാർ ആനവേട്ട പുറത്തായതിനെ തുടർന്നു കഴിഞ്ഞ നാലു കൊല്ലമായി രണ്ടുപേരും പശ്ചിമബംഗാളിൽ ഒളിവിലാണ്. ഇരുവരും പിടിയിലായ വിവരം ഡിആർഐ അധികൃതർ കേരള വനംവകുപ്പിനെ അറിയിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ ശ്യാംമോഹനൻ അറിയിച്ചു.
മലയാറ്റൂർ ഫോറസ്റ്റ് പരിധിയിലെ വിവിധ റേഞ്ചുകളിലായി 13 ആനകളെയും മൂന്നാർ ഡിവിഷനിലെ നേര‌്യമംഗലത്ത് മൂന്നും അതിരപ്പള്ളി ഡിവിഷനിൽ നാലും ഉൾപ്പെടെ 20 ആനകളെയാണ് വേട്ടയാടി കൊന്നു കൊമ്പുകൾ കൈക്കലാക്കിയത്. ഇതിലുമിരട്ടി കൊമ്പൻമാരെ കൊലപ്പെടുത്തിയതായി സംശയിക്കുന്നു. 2014 മുതൽ 2015 വരെയായിരുന്നു സംഭവം. 56 പ്രതികളിൽ 48 പേർ അറസ്റ്റിലായി. ആനക്കൊമ്പ് വ്യാപാരത്തിലെ മുഖ്യപ്രതി കൊൽക്കത്ത തങ്കച്ചി എന്നറിയപ്പെടുന്ന സിന്ധു, മകൻ അനീഷ് ഉൾപ്പെടെ 10 പേർ ഒളിവിലാണ്. ആനകളെ തോക്ക് ഉപയോഗിച്ചു വേട്ടയാടി കൊന്ന പ്രതി കുട്ടമ്പുഴ് സ്വദേശി വാസു മഹാരാഷ്‌ട്രയിൽ ആത്മഹത്യ ചെയ്തിരുന്നു.