കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ നാടിന്റെ ശത്രുക്കള്‍; പി രാജീവ്
എറണാകുളം: ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞ് പുകമറ സൃഷ്ടിച്ച് കേരളത്തിൻ്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ നാടിൻ്റെ ശത്രുക്കളാണെന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭാംഗവുമായ പി രാജീവ്. കേരള വികസന സംരക്ഷണ ദിനാചരണത്തിൽ ഭാഗമായി എറണാകുളത്ത് പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വികസനങ്ങളെ അട്ടിമറിക്കാൻ സി എ ജി യെ ഉപയോഗിക്കാൻ തീരുമാനിച്ചാൽ ജനങ്ങൾ സമ്മതിക്കുമോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരള വികസന സംരക്ഷണ ദിനാചരണത്തിൽ എറണാകുളത്ത് പങ്കെടുത്തു. ജനറൽ ആശുപത്രിയുടെ എതിർവശത്തായിരുന്നു സമരം, മഹാരാജാസിൻ്റെ മതിലിനോടു ചേർന്നും . നേരെ മുമ്പിൽ കാണുന്ന ജനറൽ ആശുപത്രിയുടെ കെട്ടിടത്തിനു പുറകിൽ ഒരു എട്ടു നില കെട്ടിടം അതിവേഗത്തിൽ ഉയരുന്നുണ്ട്. 86 കോടി ചെലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് നിർമ്മിക്കുന്നത്. കിഫ്ബി അംഗീകാരം നൽകിയ ആദ്യത്തെ പദ്ധതികളിലൊന്ന്. ഇപ്പോൾ നിർമ്മാണം പൂർത്തീകരിക്കാറായി. നേരത്തെ ജനപ്രതിനിധികളുടെ ഫണ്ടും കമ്പനികളുടെ സി എസ് ആറുമായിരുന്നു ജനറൽ ആശുപത്രിയുടെ വികസനത്തിന് ഉപയോഗിച്ചിരുന്നത് .
ഇത് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ മുതൽ മുടക്കാണ്. ഇത് അട്ടിമറിക്കാൻ സി എ ജി യെ ഉപയോഗിക്കാൻ തീരുമാനിച്ചാൽ ജനങ്ങൾ സമ്മതിക്കുമോ? പ്രസംഗിക്കുന്നതിന് തൊട്ടു പുറകിൽ മഹാരാജാസ് കോളേജിൽ അതിവേഗ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കി ഫ്ബി അംഗീകരിച്ച പദ്ധതി പ്രകാരം മഹാരാജാസ് അന്തർദേശീയ നിലവാരത്തിലേക്കാണ് ഉയരുന്നത്.
അധിക ദൂരെയല്ലാകെ കൊച്ചി കാൻസർ സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ട്. 310 കോടി രൂപ കിഫ്ബിയാണ് അംഗീകരിച്ചത്. എത്രയോ കാലമായി മധ്യകേരളത്തിൻ്റെ ആവശ്യമായിരുന്ന കാൻസർ സെൻറർ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ജനം അനുവദിക്കുമോ? ഇവിടെ തന്നെയാണ് 386 കോടി രൂപയുടെ കൊച്ചി മെഡിക്കൽ കോളേജിൻ്റെ വികസനവും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്നത്- അതിനടുത്താണ് കൊച്ചി സർവ്വകലാശാലയെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ 243 കോടി രൂപയുടെ കിഫ്ബി പദ്ധതി നടക്കുന്നത് .
സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഒരു സർവ്വകലാശാലയിലെ ഏറ്റവും ഉയർന്ന പൊതുനിക്ഷേപം. ഇനിയുമെത്രയോ വികസന പദ്ധതികൾ ചുറ്റുവട്ടത്തും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്നു. വൈറ്റില, കുണ്ടനൂർ മേൽപ്പാലങ്ങളും ഈ ഫണ്ട് ഉപയോഗിച്ച് തന്നെയാണ് നിർമ്മിക്കുന്നത്. ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞ് പുകമറ സൃഷ്ടിച്ച് കേരളത്തിൻ്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ നാടിൻ്റെ ശത്രുക്കളാണ് -