തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കൊച്ചിയിൽ ഗുണ്ട ആക്രമണം: മൂന്നു പേർ പിടിയിൽ, മദ്യലഹരിയില്‍!
കൊച്ചി: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ‌് ജീവനക്കാരെ ആക്രമിക്കുകയും ബസിന്‍റെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്ത സംഘത്തിലെ മൂന്നു യുവാക്കൾ അറസ്റ്റിൽ. വാത്തുരുത്തി സ്വദേശികളായ കെ.പി. ബൈജു (50), സതീഷ് കുമാർ (44), ആശ്വിൻ ബാബു (18) എന്നിവരാണു ഹാർബർ പൊലീസിന്‍റെ പിടിയിലായത്. ഏഴു പ്രതികൾ ഒളിവിലാണ്.
എറണാകുളത്ത് നിന്നു കൊല്ലം വഴി തൂത്തുക്കുടിയിലേക്ക് പോയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസിന് നേരേ ശനിയാഴ്ച രാത്രി 8.20നു തേവര നാവിക സേനാ താവളത്തിന് സമീപം വച്ചായിരുന്നു ആക്രമണം. വാതുരുത്തി സ്റ്റോപ്പിൽ നിന്നു കയറിയ 12 അംഗ സംഘത്തിലെ ബൈജു ഉൾപ്പെടെ മൂന്നു യാത്രക്കാർക്ക് സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട തർക്കമാണു വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. ഓൺലൈൻ വഴി ബുക്കിങ് ഉള്ളതിനാൽ എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം സീറ്റ് ഇല്ലാത്തതിന്‍റെ പേരിൽ കണ്ടക്റ്റർ മുരുകനെ മർദ്ദിച്ചു. ബസ് നിർത്തി കണ്ടക്റ്ററെ സഹായിക്കാനെത്തിയ ഡ്രൈവർ തങ്കവേലുവിനും മർദ്ദനമേറ്റു. ഇരുവരെയും ബസിന് പുറത്തേക്കു വലിച്ചിറക്കി മർദ്ദനം തുടർന്നതോടെ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതിനിടെ പ്രതികൾ വാതുരുത്തി സ്വദേശികളായ കൂടുതൽ യുവാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണു ബസിന്‍റെ ചില്ലുകൾ എറിഞ്ഞു തകർത്തത്.
ഹാർബർ പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. യാത്രക്കാർ തടഞ്ഞുവച്ച ബൈജു ഉൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പരുക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ടക്റ്ററെയും ഡ്രൈവറെയും ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയാണു കേസ്. എസ്ഐ ടി.ജി.രാജേഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications