സിപിഎം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന് വന്‍വീഴ്ച്ച? വോട്ടുകള്‍ പലതും കോണ്‍ഗ്രസ് പെട്ടിയില്‍
കൊച്ചി: ഓരോ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ അടിത്തറയാവുന്ന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ വന്‍ വീഴ്ച്ചകളെന്ന് വിലയിരുത്തല്‍. തൃക്കാക്കര തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇത്തരമൊരു വാദം ശക്തമായത്. മാക്‌സിമം രണ്ടായിരം വോട്ടിനൊക്കെ വിജയിക്കുമെന്ന് പലരും പ്രവചിച്ച മണ്ഡലത്തിലാണ് യുഡിഎഫ് തേരോട്ടം നടത്തിയത്. 25000 വോട്ടിന് മുകളില്‍ പോയി ഭൂരിപക്ഷം.
ആരൊക്കെ വോട്ട് ചെയ്തു, എത്ര കിട്ടും എന്നൊക്കെയുള്ള കൃത്യമായ കണക്കുകള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എപ്പോഴും ലഭിക്കാറുണ്ട്. അത് കേഡര്‍ സംവിധാനത്തിന്റെ മിടുക്കായിരുന്നു. എന്നാല്‍ ഇത്തവണ വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോയെന്നാണ് വിലയിരുത്തല്‍.

സിപിഎം ഉറപ്പിച്ച വോട്ടുകള്‍ എപ്പോഴും കണ്ടെത്താറുണ്ട്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും ബൂത്ത് ഏജന്റുമാരും കണക്കുകള്‍ കൃത്യമായി നല്‍കാറുണ്ട്. വോട്ടെടുപ്പ് കഴിയുമ്പോള്‍ തന്നെ ആ മണ്ഡലത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് പാര്‍ട്ടിക്ക് അറിയാം. ആ നിഗമനം 99 ശതമാനവും ഉറപ്പാകാറുണ്ട്. എന്നാല്‍ ഇത്തവണ പതിവ് തെറ്റി. ഇത് കുറച്ച് കാലമായി തെറ്റുന്നുണ്ട് എന്നതാണ് വാസ്തവം. പുതിയ തലമുറയ്ക്ക് വോട്ടര്‍മാരുമായുള്ള ബന്ധത്തില്‍ നിന്ന് ഈ കണക്കുകള്‍ കൃത്യമായി ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. ഉറപ്പിച്ച വോട്ടുകളാണെങ്കില്‍ യാതൊരു ഉറപ്പുമില്ലാത്തതാണ്. നാലായിരം വോട്ടിനെങ്കിലും ജോ ജോസഫ് ജയിക്കുമെന്നായിരുന്നു ജില്ലാ സമിതിയുടെ പ്രവചനം.

ജില്ലാ സമിതിയുടെ ഉറപ്പ് ആകെ പാളി പോയി. പോളിംഗ് ശതമാനം കുറയുമ്പോള്‍ എല്‍ഡിഎഫ് ജയിക്കുന്നതാണ് രീതി എന്ന വിശ്വാസവും തെറ്റി. പോളിംഗ് കുറയുമ്പോള്‍ വോട്ട് ചെയ്ത 75 ശതമാനം പേരെങ്കിലും സിപിഎമ്മുകാരാണെന്ന് ഉറപ്പിക്കും. കാരണം കൃത്യമായി എണ്ണമുള്ളതാണ് ഈ വോട്ടുകള്‍. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്ന കാര്യം പ്രവര്‍ത്തകര്‍ തന്നെ ഉറപ്പിക്കാറുണ്ട്. വോട്ട് കിട്ടില്ലെന്ന് കരുതുന്നവരുടെ വോട്ട് ഫ്രീസ് ചെയ്യാനും തന്ത്രങ്ങള്‍ വേറെയുണ്ട്. പാര്‍ട്ടി ഉറപ്പിച്ച വോട്ടര്‍മാരെല്ലാം ഇത്തവണ എത്തിയിട്ടുണ്ട്, വോട്ടും ചെയ്തിട്ടുണ്ട്. പക്ഷേ അത് സിപിഎമ്മിനല്ലെന്ന് മാത്രം.

കോണ്‍ഗ്രസ് സാധാരണ ഇത്തരം വോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ അത് പോയി എന്ന് മാത്രം പറയാറുണ്ട്. പക്ഷേ സിപിഎം അത് ഇഴകീറി പരിശോധിക്കാറുണ്ട്. പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് ഇതിന് സാധിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. ഇത്തവണ പോസിറ്റീവായിട്ടുള്ള ഒരു മുഖത്തിനാണ് സിപിഎം ശ്രമിച്ചത്. വികസനവാദമാണ് ഉന്നയിച്ചത്. പക്ഷേ ഒന്നും ഫലിച്ചില്ല. മറ്റൊരു പ്രശ്‌നം തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പ്രചാരണം കൂടിപോയെന്നാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരില്ല ഈ ഉപതിരഞ്ഞെടുപ്പ്. എന്നിട്ടും മുഖ്യമന്ത്രി അടക്കമുള്ളവര്‍ മണ്ഡലത്തിലെത്തി. എന്തിന് വേണ്ടിയായിരുന്നു ഇത്. വെറും അധികാരത്തിന് വേണ്ടി മാത്രമാണെന്ന് ജനം കരുതിയെന്ന് വ്യക്തം.

ജനങ്ങളുടെ സ്വാതന്ത്ര്യവും സമാധാനവും കഴിഞ്ഞ ഒരു മാസത്തെ പ്രചാരണം കൊണ്ട് നഷ്ടപ്പെട്ടിരുന്നു. 60 എംഎല്‍എമാരും പതിനാല് മന്ത്രിമാരും ഏതാണ്ട് പൂര്‍ണ സമയം തന്നെ മണ്ഡലത്തിലുണ്ടായിരുന്നു. ഇവര്‍ വീടു കയറി ഇറങ്ങിയത് ആദ്യ ഘട്ടത്തില്‍ ആവേശമായിരുന്നു. എന്നാല്‍ പിന്നീട് ഇത് വോട്ടിന് വേണ്ടിയുള്ള കപട സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് വ്യക്തം. സര്‍ക്കാര്‍ സംവിധാനത്തെ മരവിപ്പിച്ച് തൃക്കാക്കര പിടിക്കാന്‍ നോക്കിയത് എന്തിന് എന്നതിന് കൃത്യമായ ഉത്തരവും എല്‍ഡിഎഫ് സര്‍ക്കാരിനില്ല. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നികുതി പണം ചെലവഴിച്ച് നടത്തിയ പ്രചാരണത്തോട് ജനം അകലം പാലിച്ചുവെന്നും വ്യക്തമാണ്.

കെവി തോമസിനെ കൊണ്ടുവന്നതും പിഴച്ച് പോയ കാര്യമാണ്. ഇത്രയും കാലം ജില്ലയില്‍ സിപിഎമ്മിന്റെ തന്നെ മുഖ്യ ശത്രുവായിരുന്ന തോമസിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് പ്രവര്‍ത്തകരെ ചൊടിപ്പിച്ചെന്ന് വ്യക്തമാണ്. എന്തിനാണ് തോമസിനെ കൊണ്ടുവന്നതെന്നും പ്രസക്തമായ ചോദ്യാണ്. പലര്‍ക്കും തോമസിന്റെ വരവ് ഇഷ്ടപ്പെട്ടിട്ടില്ല. ഇനിയുള്ളത് സുപ്രധാനമായ രണ്ട് കാര്യങ്ങളാണ്. പ്രാദേശിക നേതൃത്വത്തെ മറികടന്ന് കരുത്ത് കാണിക്കാനുള്ള ഇപി ജയരാജന്റെ പി രാജീവിന്റെ വ്യഗ്രത തിരിച്ചടിയായെന്ന് ഉറപ്പാണ്. ഇത് ജില്ലാ നേതൃത്വത്തിന്റെ ആവേശം കെടുത്തുന്നതായിരുന്നു. പ്രൊഫഷണലായ സ്ഥാനാര്‍ത്ഥിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നതാണ് അടുത്ത പ്രശ്‌നം. തോറ്റത് കൊണ്ട് ജോ ജോസഫിനെ ഇനി ഇടതുവേദികളില്‍ പോലും കണ്ടേക്കില്ല.












Click it and Unblock the Notifications